കൊച്ചി: മരടിൽ ചട്ടവിരുദ്ധമായി ഫ്ളാറ്റുകൾക്ക് നിർമാണാനുമതി നൽകിയ കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം മുൻ ഉദ്യോഗസ്ഥരിലേക്ക്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ഫ്ളാറ്റുകളുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവച്ച മുൻ പഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശിയായ മുഹമ്മദ് അഷ്റഫിനെ നാളെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. ചട്ടം ലംഘിച്ച് ഫ്ളാറ്റ് നിർമാണത്തിന് അനുമതി നൽകിയത് മുഹമ്മദ് അഷ്റഫ് സെക്രട്ടറി ആയിരുന്ന കാലത്താണെന്നാണ് കണ്ടെത്തൽ.
ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ മാസമാണ് മരടിൽ ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി കണ്ടെത്തിയ ഫ്ളാറ്റുകളുടെ നിർമാതാക്കൾക്കെതിരായ കേസന്വേഷണം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തെ ഏൽപ്പിച്ചത്.
ക്രൈംബ്രാഞ്ച് എറണാകുളം ഡിവൈഎസ്പി ജോസി ചെറിയാനാണ് അന്വേഷണചുമതല. മരട്, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലാണ് ഫ്ളാറ്റ് ഉടമകൾക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവ പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്.
വഞ്ചനയ്ക്കും നിയമലംഘനം മറച്ചുവച്ച് വില്പന നടത്തിയതിനുമാണ് ഫ്ളാറ്റ് നിർമാതാക്കൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം.
അതേസമയം ഫ്ളാറ്റ് നിർമാണത്തിന് ഒത്താശ ചെയ്തതായി ആരോപിക്കപ്പെടുന്ന മുൻ പഞ്ചായത്ത് ഭരണസമിതിക്കെതിരേ അന്വേഷണം ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
മരടിലെ നിർമാണാനുമതി: മുൻ ഉദ്യോഗസ്ഥനെ ചോദ്യംചെയ്യും
01:09 AM Oct 09, 2019 | Deepika.com