കൊച്ചി: തീരദേശനിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ ഇൻഡോറിൽനിന്നുള്ള ഖനന എൻജിനിയറായ എസ്.ബി. സർവത്തെ സർക്കാരിന്റെ ഉപദേശകനാകും. രാജ്യത്ത് ഇരുന്നൂറോളം ബഹുനിലക്കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിച്ചതിൽ സർവത്തെ പങ്കാളിയായിട്ടുണ്ട്. നിയന്ത്രിത സ്ഫോടനത്തിലൂടെ പാർപ്പിട സമുച്ചയങ്ങൾ പൊളിച്ചു നീക്കുന്നതിൽ കേരളത്തിനു മുൻപരിചയമില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ വിദഗ്ധനായ എൻജിനിയറുടെ സഹായം തേടിയത്.
നാളെ കൊച്ചിയിലെത്തുന്ന സർവത്തെ പൊളിക്കൽ ചുമതലയുള്ള കന്പനികളെ തെരഞ്ഞെടുക്കുന്നതിലും സർക്കാരിനെ സഹായിക്കും. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് പൊളിക്കാനുള്ള ഫ്ളാറ്റ് സമുച്ചയങ്ങൾ അദ്ദേഹം നേരിൽ സന്ദർശിക്കും.
മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച 11 അംഗ വിദഗ്ധ സമിതിയുടെ (ടെക്നിക്കൽ ഇവാല്യുവേഷൻ കമ്മിറ്റി ) റിപ്പോർട്ട് ഇന്നലെ സർക്കാരിനു സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിക്കാനുള്ള കന്പനിയെ രണ്ടു ദിവസത്തിനുള്ളിൽ തീരുമാനിക്കും. 11നു തന്നെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനായി കന്പനികൾക്കു കൈമാറാനാണ് തീരുമാനം. തുടർന്ന് വിശദമായ നടപടി റിപ്പോട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് സ്പെഷൽ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു.
ഫ്ളാറ്റ് പൊളിക്കൽ: എസ്.ബി. സർവത്തെ സർക്കാരിന്റെ ഉപദേശകനാകും
12:58 AM Oct 09, 2019 | Deepika.com