പുത്തൻകുരിശ്: പരിശുദ്ധ പാത്രിയർക്കീസ് ബാവയെ ആത്മീയ മേലധ്യക്ഷനായി അംഗീകരിക്കുന്നില്ലെന്ന പരസ്യപ്രസ്താവനയിലൂടെ ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതി വിധികളെ നഗ്നമായി ലംഘിക്കുകയാണെന്നു യാക്കോബായ സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത.
1653 ജനുവരി മൂന്നിനു നടന്ന ചരിത്രപ്രസിദ്ധമായ കൂനൻകുരിശ് സത്യത്തെ നിരാകരിക്കുന്നവർ സുറിയാനി പാരന്പര്യത്തിന് അവകാശികളല്ല. അന്നു പൂർവികർ ചെയ്ത സത്യമില്ലായിരുന്നെങ്കിൽ സുറിയാനി സഭ തന്നെ മലങ്കരയിൽ ഉണ്ടാകുമായിരുന്നില്ല. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധികാരം മലങ്കരയിൽ അസ്തമനബിന്ദുവിലാണെന്നു കൊട്ടിഘോഷിക്കുന്നവർ 34-ലെ ഭരണഘടനയിൽ എന്തിനാണ് പാത്രിയർക്കീസ് സഭയുടെ തലവൻ ആണെന്ന് എഴുതിച്ചേർത്തിരിക്കുന്നതെന്നു വ്യക്തമാക്കണം.
യാക്കോബായ വിശ്വാസികൾ കഠിനാധ്വാനം ചെയ്തു പടുത്തുയർത്തിയ പള്ളികളും സ്ഥാപനങ്ങളും അന്യായമാർഗങ്ങളിലൂടെ കൈക്കലാക്കാനുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ കുൽസിത ശ്രമത്തെ ദ്രവ്യാഗ്രഹമായി മാത്രമേ പൊതുസമൂഹം കാണുകയുള്ളൂ. സഭയിൽ സമാധാനമുണ്ടാകാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവ നിരവധിത്തവണ ശ്രമങ്ങൾ നടത്തി. എന്നാൽ ഓർത്തഡോക്സ് വിഭാഗം നിഷേധാത്മകമായ നിലപാടാണു സ്വീകരിച്ചത്.
ക്രൈസ്തവമൂല്യങ്ങളെ അവഗണിച്ചു പള്ളികൾ പിടിച്ചെടുത്തും വിശ്വാസികളെ പുറത്താക്കിയും വിശ്വാസികളുടെ ആത്മീയാവശ്യങ്ങൾ തടസപ്പെടുത്തിയും, മാന്യമായ മൃതദേഹ സംസ്കാരത്തിനു പോലുമുള്ള അവസരം നിഷേധിച്ചും ഓർത്തഡോക്സ് വിഭാഗം സ്വീകരിക്കുന്ന കിരാത നടപടികൾ പ്രാകൃതവും മനുഷ്യത്വരഹിതവുമാണ്.
ഓർത്തഡോക്സ് വിഭാഗം പറയുന്നതുപോലെ യാക്കോബായ സഭ അക്രമത്തിന്റെ മാർഗങ്ങൾ സ്വീകരിക്കുകയായിരുന്നുവെങ്കിൽ 99 ശതമാനം യാക്കോബായ വിശ്വാസികളുള്ള പിറവം, നെച്ചൂർ, കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ, കണ്യാട്ടുനിരപ്പ്, മാന്ദാമംഗലം തുടങ്ങിയ പള്ളികളിൽ ഇന്നു മെത്രാൻ കക്ഷി വിഭാഗം കുർബാനയർപ്പിക്കുമായിരുന്നില്ലെന്നും ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പ്രസ്താവനയിൽ പറഞ്ഞു.
ഓർത്തഡോക്സ് വിഭാഗം സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നു: യാക്കോബായ സഭ
12:58 AM Oct 09, 2019 | Deepika.com