പാലാ: പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. മൂന്നു പേർക്കു പരിക്കേറ്റു.
മാനത്തൂർ പിഴക് പാലത്തുങ്കൽ ജോസഫ് (65) ആണു മരിച്ചത്. സജീവൻ ഇട്ട്യാതന്നികുന്നേൽ, ഭാര്യ കൊച്ചുറാണി, ഓമനക്കുട്ടൻ കൊടൂർ എന്നിവർക്കാണു കുത്തേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലാ - തൊടുപുഴ റൂട്ടിൽ മാനത്തൂർ കവലയ്ക്കു സമീപം മറ്റത്തിപ്പാറ റോഡിൽ ഇന്നലെ രാവിലെ 11.15ന് സജീവന്റെ കൃഷിയിടത്തിൽ കപ്പ പറിച്ചു കൊണ്ടിരിക്കെയാണ് ജോസഫ്, സജീവൻ, കൊച്ചുറാണി എന്നിവർക്ക് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്.
കൂട്ടത്തോടെ എത്തിയ ഈച്ചകൾ ആദ്യം ജോസഫിനെയാണ് ശരീരമാസകലം കുത്തിയത്. വേദനകൊണ്ടു നിലവിളിച്ചോടിയ ജോസഫ് വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സജീവനും കൊച്ചുറാണിയും നിലവിളിച്ചതോടെ സമീപവാസികൾ ഓടിക്കൂടി മൂവരെയും പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജോസഫ് മരിച്ചിരുന്നു. സജീവനെയും കൊച്ചുറാണിയെയും പഞ്ചായത്തംഗം ഷിലു കൊടൂരിന്റെ നേതൃത്വത്തിൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തേനീച്ച ഇളകിയെത്തിയതിനു സമീപം വഴിയിലൂടെ നടന്നു പോയിരുന്ന കൊടൂർ ഓമനക്കുട്ടനും (50) തേനീച്ചയുടെ കുത്തേറ്റെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. സംഭവമറിഞ്ഞ് രാമപുരം പോലീസും പാലായിൽനിന്നുള്ള ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സ് പ്രദേശം നിരീക്ഷിച്ചെങ്കിലും തേനീച്ചക്കൂട് കണ്ടെത്താനായില്ല. കരിങ്കുന്നം റോഡിൽ തടി കയറ്റിക്കൊണ്ടിരുന്ന തൊഴിലാളികൾക്കും കുത്തേറ്റിട്ടുണ്ട്. പ്രദേശത്ത് രണ്ടു ദിവസമായി പെരുന്തേനീച്ചകളുടെ ആക്രമണം തുടരുകയാണ്. മരിച്ച ജോസഫ് അവിവാഹിതനാണ്. സംസ്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് മാനത്തൂർ സെന്റ് മേരീസ് പള്ളിയിൽ.
പെരുന്തേനീച്ച ആക്രമണത്തിൽ ഒരാൾ മരിച്ചു; നിരവധിപ്പേർക്കു കുത്തേറ്റു
12:58 AM Oct 09, 2019 | Deepika.com