തിരുവനന്തപുരം: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരേ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ 49 പ്രമുഖർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഡോ. ശശി തരൂർ എംപി പ്രധാനമന്ത്രിക്കു കത്തയച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന മുഴുവനാളുകളും സമാനമായി പ്രധാനമന്ത്രിക്കു കത്തയയ്ക്കണമെന്നും തരൂർ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ഒരു പക്ഷേ കൂടുതൽ എഫ്ഐആറുകൾ ഇതിന്റെ ഫലമായി വന്നേക്കാമെന്നും ട്വിറ്ററിൽ തരൂർ കുറിച്ചു.
ജാതി, മത, ലിംഗ, രാഷ്ട്രീയ ഭിന്നതകൾക്കതീതമായി രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ട തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിക്കു കത്തെഴുതുന്നത് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനു കാരണമാകുമോ എന്നു തരൂർ കത്തിൽ ചോദിച്ചു. സർക്കാരിനോ സർക്കാരിന്റെ നയങ്ങൾക്കോ എതിരായി ആരെങ്കിലും വിമർശനം ഉന്നയിച്ചാൽ അപ്പോഴെല്ലാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതാണോ താങ്കൾ വാഗ്ദാനം ചെയ്ത നവഭാരതം? ജനങ്ങളെ കേൾക്കുകയോ അവരുടെ ആശങ്കകൾ അഭിമുഖീകരിക്കുകയോ ചെയ്യാത്തതാണോ താങ്കളുടെ നവഭാരതം?
ഭരണകക്ഷിയോടു വിയോജിക്കുന്ന എല്ലാ പാർട്ടികളെയും വ്യക്തികളെയും നിയമവിരുദ്ധമാക്കുന്നതും രാജ്യത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്നതുമാണോ താങ്കൾ വിഭാവനം ചെയ്യുന്ന നവഭാരതം? ഭരണപരാജയങ്ങൾ പുറത്തു കൊണ്ടുവരുന്ന മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതാണോ താങ്കൾ പ്രഘോഷിക്കുന്ന നവഭാരതം? തരൂർ കത്തിൽ ചോദിച്ചു.
ഭിന്നാഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നതായി രാജ്യത്തോടു തുറന്നുപറയാൻ പ്രധാനമന്ത്രി തയാറാകണം. താങ്കളുമായോ താങ്കളുടെ സർക്കാരുമായോ വിയോജിക്കുന്നതായാൽ പോലും അഭിപ്രായസ്വാതന്ത്ര്യത്തിനായി നിലകൊള്ളുമെന്നു തുറന്നുപറയണമെന്നും തരൂർ ആവശ്യപ്പെട്ടു.
ഇന്ത്യൻ ഭരണഘടന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആൾക്കൂട്ട ആക്രമണത്തിനെതിരേ പ്രധാനമന്ത്രിക്കു കത്തെഴുതിയതിന്റെ പേരിൽ ബിഹാറിലെ മുസാഫർപുരിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത സംഭവം ആശങ്ക ഉളവാക്കുന്നതാണ്. വർഗീയവിദ്വേഷത്തിന്റെ പേരിലും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന പേരിലും ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തു പെരുകിവരുകയാണ്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നത് ശരിയായ നടപടിയാണ്. ദേശീയപ്രാധാന്യമുള്ള വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ ഭയരഹിതമായി കൊണ്ടുവരാൻ സാധിക്കുമെന്നാണു ഞങ്ങൾ കരുതുന്നത്.
വിയോജിപ്പില്ലാതെ ജനാധിപത്യമില്ല. ഭിന്നവും വ്യത്യസ്തവുമായ ആശയങ്ങളുടെയും തത്വസംഹിതകളുടെയും സഹവർത്തിത്വത്തിന്റെ അടിത്തറയിലാണ് ഈ മഹത്തായ രാഷ്ട്രം പടുത്തുയർത്തിയിരിക്കുന്നത്. താങ്കളെ വിമർശിക്കുകയോ വ്യത്യസ്തമായ അഭിപ്രായം വച്ചുപുലർത്തുകയോ ചെയ്യുന്നവരെ ശത്രുക്കളായും ദേശവിരുദ്ധരായും ചിത്രീകരിക്കുന്നതു ശരിയല്ല. രാജ്യത്തു നിലവിലുള്ള പ്രശ്നങ്ങൾക്കു നേരേ കണ്ണടയ്ക്കുന്ന സ്ഥിതിയുണ്ടായാൽ രാജ്യം ഏകാധിപത്യത്തിലേക്കാകും പോകുക.
ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന ആശയങ്ങൾക്ക് എതിരാണിത്. ബ്രിട്ടീഷ് ഭരണത്തോടു വിയോജിക്കുവാനുള്ള ധൈര്യം കാട്ടിയവർ അതു ചെയ്തില്ലായിരുന്നു എങ്കിൽ ഈ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നും തരൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്തിന് എഫ്ഐആർ: പ്രതിഷേധവുമായിമോദിക്കു ശശി തരൂരിന്റെ കത്ത്
12:45 AM Oct 09, 2019 | Deepika.com