മുക്കം :കൂടത്തായ് കൂട്ടകൊലപാതക കേസിൽ വ്യാജ ഒസ്യത്തിൽ സാക്ഷിയായി ഒപ്പിട്ട സിപിഎം ലോക്കൽ സെക്രട്ടറി പുറത്ത്. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയതായി ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ തന്ത്രപ്രധാനമായ നീക്കമാണ് ലോക്കൽ സെക്രട്ടറിയുടെ പുറത്താക്കലിലേക്ക് നയിച്ചത്.
കുറ്റകൃത്യത്തില്‍ സംസ്ഥാനത്തെ ഭരണകക്ഷിയിലും പ്രതിപക്ഷ പാർട്ടിയിലും പെട്ട രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടതുകൊണ്ട് വിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ ലോക്കല്‍ പോലീസിനും സ്പെഷല്‍ ബ്രാഞ്ചിനും യാതൊരു സൂചനയും നല്‍കാതെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ നീക്കം. ഈ നീക്കം ഫലംകണ്ടതിനാലാണ് സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് പാര്‍ട്ടിക്ക് പുറത്തുപോകേണ്ടി വന്നത്. വ്യാജഒസ്യത്തിൽ മഹേഷ്, മനോജ് എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ മഹേഷിന്റെ ഒപ്പും മനോജ് തന്നെയാണ് ഇട്ടതെന്നാണ് മഹേഷ് പറയുന്നത്. മനോജിനെ ഇന്ന് അറസ്റ്റ്ചെയ്യുമെന്നും സൂചനയുണ്ട്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ചാത്തമംഗലം പഞ്ചായത്ത് ഭരണസമിതിയില്‍ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന മനോജ് ചാത്തമംഗലം പഞ്ചായത്തിലെ സിപിഎമ്മിലെപ്രമുഖ നേതാവായിരുന്നു. ഇതുകൊണ്ടുതന്നെയാണ് ഇത്തവണ ഇയാള്‍ മത്സര രംഗത്തുനിന്നു മാറിനിന്നപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യക്ക് സിപിഎം സീറ്റ് നല്‍കിയത്.
ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജഒസ്യത്തില് സാക്ഷിയായി മനോജ് തന്നെയാണ് ഒപ്പിട്ടതെന്ന കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഇയാള്‍ക്കെതിരേ കര്‍ശന നടപടിയുമായി മുന്നോട്ടുവന്നത്. എന്നാൽ താൻ ഒസ്യത്തിൽ ഒപ്പിട്ടിട്ടില്ലെന്നും 2016 ല്‍ നടന്ന ഒരു സ്ഥലമിടപാടില്‍ മാത്രമാണ് ഒപ്പിട്ടതെന്നും മനോജ് പറഞ്ഞു. സെന്റിന് 25,000 രൂപ കണക്കാക്കി 40 സെന്റ് സ്ഥലം ജോളിക്കുവേണ്ടി കച്ചവടമാക്കിയിരുന്നു, ഇതിന്റെ അഡ്വാന്‍സ് തുകയാണ് ജോളി തന്നത്. പിന്നീട് ഒന്നേകാല്‍ ലക്ഷം ജോളിക്ക് തിരിച്ച് നല്‍കിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു.
എന്നാല്‍ മനോജിന് ജോളിയുമായി അടുത്ത ബന്ധമുണ്ടെന്നും ഒസ്യത്ത് ഉണ്ടാക്കിയത് മനോജുമായി അടുത്ത ബന്ധമുള്ള ക്രിമിനൽ അഭിഭാഷകനാണെന്നും ആരോപണം ഉണ്ട്. പ്രസ്തുത അഭിഭാഷകൻ പോലീസ് നിരീക്ഷണത്തിലാണ്.
വ്യാജ ഒസ്യത്ത്: സാക്ഷിയായ മനോജ് ഇന്ന് അറസ്റ്റിലായേക്കും
12:45 AM Oct 09, 2019 | Deepika.com