കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ തേടി പോലീസ്. അരുംകൊലകള്‍ക്ക് കൂടുതല്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചിട്ടുണ്ടെന്ന ജോളിയുടെ മൊഴിയുടെ പിന്നാലെ ദുരൂഹമരണങ്ങള്‍ നടന്ന പൊന്നാമറ്റം ടോം തോമസിന്റെ വീട് ഇന്നലെ രാവിലെ ഒന്‍പതോടെ പോലീസെത്തി പൂട്ടി സീല്‍ ചെയ്തു. കോടഞ്ചേരി എസ്ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തിലെത്തിയ സംഘം വിശദമായ പരിശോധന നടത്തിയ ശേഷമാണു വീട് പൂട്ടിയത്.
ഉച്ചകഴിഞ്ഞ് ഒന്നരയോടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്തിലെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്ക് വീട് തുറന്നുകൊടുത്തു. വീട് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ബാത്ത് റൂമിലും ബെഡ്റൂമിലും ഉൾപ്പെടെ സംഘം പരിശോധന നടത്തി. വായിൽനിന്നു നുരയും രക്തവും വന്നാണ് കുടുംബാംഗങ്ങൾ മരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു രക്തക്കറയുടെ അംശം കണ്ടെത്താനുള്ള പരിശോധന.
ദിവസങ്ങൾക്കുമുമ്പ് ജോളിയും ഭർത്താവ് ഷാജുവും ഉള്ളപ്പോൾ ഇവിടെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
എന്നാൽ അന്ന് വിദഗ്ധ സംഘം ഒപ്പമുണ്ടായിരുന്നില്ല.
ജോളിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍രേഖകള്‍ പോലീസ് പരിശോധിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിയാളുകളുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായാണു പോലീസ് നല്കുന്ന സൂചന. തന്നെ സഹായിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ജോളി വെളിപ്പെടുത്തുന്നില്ല. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരങ്ങള്‍കൂടി ചേര്‍ത്ത് കൂടുതല്‍ ചോദ്യംചെയ്യാനാണ് തീരുമാനം.
പൊതുപ്രവർത്തകർ ഉൾപ്പെടെ ഇരുപതോളം പേർക്ക് മൂന്നു ദിവസത്തിനകം ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. കേസില്‍ ഇതുവരെ 212 പേരെയാണു ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
ജോളിക്കു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ ഉള്‍പ്പെടെയുള്ള സംഘമുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഇവർ കോഴിക്കോട്ട് എൻഐടിക്കു സമീപം ഫ്ളാറ്റ് വാങ്ങിയതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചിട്ടുണ്ട്.
വ്യാജ മുദ്രപത്രം തയാറാക്കി നല്‍കിയതിനു പിന്നില്‍ റവന്യു ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉള്‍പ്പെട്ടിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല. ചോദ്യംചെയ്ത് വിട്ടയച്ചവരെ, പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യംചെയ്യും.
റോയിയുടെ മരണത്തിനു മാത്രമാണ് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്. റോയിക്ക് പൊട്ടാസ്യം സയനൈഡ് നല്‍കിയെന്ന് ഭാര്യ ജോളി സമ്മതിച്ചിരുന്നു. ജോളിക്ക് സയനൈഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്.
റോയിയുടെ അനുജന് റോജോയുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതു പരിഹരിക്കാനുള്ള ചര്‍ച്ച നടന്നിരുന്നു. സ്വത്ത് തര്‍ക്കം രമ്യതയിലെത്തിക്കാന്‍, മരണത്തില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള പരാതി പിന്‍വലിക്കണം എന്നാണു ജോളി ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിക്കു പുറമേ, ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയില്‍ എം.എസ്. മാത്യു (44) സ്വര്ണപ്പണിക്കാരന് താമരശേരി തച്ചംപൊയില്‍ സ്വദേശി മുള്ളമ്പലത്തില്‍ പ്രജുകുമാർ (48) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്.
താങ്ങാനാകുന്ന കാര്യങ്ങളല്ല പുറത്തുവരുന്നത് : റോയിയുടെ സഹോദരി റെഞ്ചി
കൊച്ചി: കൂടത്തായി കൊലക്കേസിൽ താങ്ങാനാവുന്ന കാര്യങ്ങൾ അല്ല പുറത്തുവരുന്നതെന്നും അമ്മയെ കൊല്ലാൻ സമാനമായ രീതിയിൽ ജോളി നേരത്തെ ശ്രമിച്ചിരുന്നതായും മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസ് കൊച്ചിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന സംശയം ഉണ്ടായിരുന്നില്ല. മരിച്ച സഹോദരൻ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് എന്നെ പുറകോട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഞാനും വിദേശത്തുള്ള സഹോദരനായ റോജോയും മാത്രമാണ് ഇതിനെതിരേ പൊരുതിയത്.
പോലീസും ഇപ്പോൾ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഒപ്പം നിന്നതിനാലാണ് കേസ് ഇത്രയധികം മുന്നോട്ടു പോയത്. ഇപ്പോഴത്തെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്.
അമ്മയെ കൊല്ലാൻ സമാനമായ രീതിയിൽ ജോളി നേരത്തേ ശ്രമിച്ചിരുന്നു. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്പോൾ കഴിച്ച ആയുർവേദ മരുന്നിൽ അസ്വാഭാവികതയുള്ളതായി അമ്മ എന്നോടു പറഞ്ഞിരുന്നു. കൈകാലുകൾ കുഴയുകയും കാലുകൾ മടക്കാനാകാതെ വരികയും ചെയ്തതായി അമ്മ പറയുകയുണ്ടായി. ഇതേ അനുഭവം 2003ൽ എനിക്കും ഉണ്ടായി. അന്ന് ഞാൻ കഴിച്ചതും ആയുർവേദ മരുന്നായിരുന്നു. ആശുപത്രിയിൽ എത്തി ഐവി എടുത്തതാവാം അന്ന് എന്നെ രക്ഷപ്പെടുത്തിയത്- റെഞ്ചി പറഞ്ഞു.
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും:ജോളിയുടെ മകൻ റോമൊ
തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് റോയി -ജോളി ദന്പതികളുടെ മകൻ റോമൊ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സത്യം എന്നായാലും പുറത്തുവരും. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കേട്ട് തളരാനാകില്ല. എനിക്ക് താഴെ അനുജനുണ്ട്. അവനുവേണ്ടി ഇതൊക്കെ അതിജീവിച്ചേ മതിയാകൂ.
അച്ഛനും അമ്മയും തമ്മിൽ വഴക്കുണ്ടായിരുന്നില്ല. അച്ഛൻ കടുത്ത മദ്യപാനിയായിരുന്നുവെന്ന രണ്ടാനച്ഛൻ ഷാജുവിന്റെ ആരോപണം ശരിയല്ല. രണ്ടാനച്ഛൻ എന്ന നിലയിൽ ഷാജു ഒരു പരിഗണനയും നൽകിയിട്ടില്ല. അദ്ദേഹം തെറ്റിനെ മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്. അമ്മയ്ക്ക് ഒറ്റയ്ക്കു കുറ്റകൃത്യം ചെയ്യാൻ സാധിക്കുമെന്നു കരുതുന്നില്ലെന്നും റോമോ പറഞ്ഞു.
കൂടത്തായി: കൂടുതലാളുകൾ കുടുങ്ങും
01:30 AM Oct 07, 2019 | Deepika.com