തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ദിവസക്കൂലിക്കു ഡ്രൈവർമാരെ നിയമിച്ചെങ്കിലും യാത്രക്കാരുടെ ക്ലേശം പൂർണമായി പരിഹരിക്കാനായില്ല. പുതിയ സംവിധാനം ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാം ദിവസമായ ഇന്നലെ 518 ഷെഡ്യൂളുകളാണു മുടങ്ങിയത്.
നീണ്ട അവധിയോട് അനുബന്ധിച്ചു വീടുകളിലും ബന്ധുവീടുകളിലും പോകാനിറങ്ങിയവർ ഇന്നലെ വലഞ്ഞു. ഞായറാഴ്ചകളിൽ യാത്രക്കാരുടെ തിരക്കു കുറവാണെന്ന ധാരണയിൽ കൂടുതൽ സർവീസുകൾ വെട്ടിക്കുറച്ച കെഎസ്ആർടിസി അധികൃതരുടെ നടപടിയാണു യാത്രക്കാരെ വലയ്ക്കാൻ ഇടയാക്കിയത്.
ഓർഡിനറി ബസുകളാണ് ഇന്നലെ കൂട്ടത്തോടെ പിൻവലിച്ചത്. ഇതിനാൽ ഗ്രാമീണ മേഖലയ്ക്കൊപ്പം നഗര പ്രദേശങ്ങളിലെ സർവീസുകളേയും ബാധിച്ചു. എന്നാൽ, വരുന്ന പ്രവൃത്തി ദിവസങ്ങളിൽ സർവീസ് നടത്തുന്നതിനു ക്രമീകരണം ഏർപ്പെടുത്താൻ കെഎസ്ആർടിസി സജ്ജമാണെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ.
തുടർച്ചയായ അവധികൾക്ക് ശേഷം ബുധനാഴ്ചയാണ് ഇനി യാത്രക്കാരുടെ വലിയ തിരക്കുണ്ടാകുക. ഇതു കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ യാത്രക്കാർക്കു ബുദ്ധിമുട്ടില്ലാത്ത വിധം സർവീസുകൾ നടത്തും. ചെയിൻ സർവീസുകളും പുനഃസ്ഥാപിക്കാനായിട്ടില്ല.ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ദിവസക്കൂലിക്ക് ഡ്രൈവർമാരെ നിയമിക്കുന്നത്.
പരിചയ സന്പന്നരായവർക്ക് മുൻഗണന നൽകിയാണ് ഡ്യൂട്ടിക്കയയ്ക്കുന്നത്. രേഖകളിലൊന്നും ദിവസകൂലിക്കാരുടെ പേരു വരാത്തവിധമാണ് ഡിപ്പോകളിലെ ക്രമീകരണം. നേരത്തെ ഹൈക്കോടതി വിധി നടപ്പാക്കുകയും എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കെഎസ്ആർടിസിയിലെ പ്രതിസന്ധി : യാത്രാക്ലേശം തുടരുന്നു, ഇന്നലെ518 ഷെഡ്യൂളുകൾ മുടങ്ങി
01:30 AM Oct 07, 2019 | Deepika.com