തിരുവനന്തപുരം: കേരള പോലീസിന്റെ ലോഗോയിൽ ചുവപ്പു നിറം കൊണ്ടുവന്ന നടപടി വിവാദത്തിലേക്ക്. പോലീസ് ലോഗോയിൽ ചുവപ്പുനിറം കൊണ്ടുവന്ന സർക്കാർ നടപടിക്കെതിരേ യുഡിഎഫ് നേതാക്കൾ രംഗത്തെത്തി.
പോലീസ് ലോഗോയ്ക്കു ചുവന്നനിറം കൊണ്ടുവരാനുള്ള പ്രത്യേക സാഹചര്യം എന്താണെന്ന് ഡിജിപിയും മുഖ്യമന്ത്രിയും വ്യക്തമാക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇതിനു പിന്നിലുണ്ടോയെന്ന് വിശദീകരിക്കണം. പോലീസിന്റെ ലോഗോയിൽ ചുവന്ന നിറം പുരട്ടി കമ്യൂണിസം നശിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാനുള്ള അവസാനശ്രമം സിപിഎം നടത്തുകയാണെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മുല്ലപ്പള്ളി പറഞ്ഞു.
ചുവപ്പിനോടും കാവിയോടും താത്പര്യം കാണിക്കുന്ന അവസരവാദിയാണ് ഇപ്പോഴത്തെ ഡിജിപി. താമസിയാതെ അതു സിപിഎമ്മിനു മനസിലാകും. കൈയിൽ മഞ്ഞച്ചരട് ധരിച്ച ഒരു പോലീസ് മേധാവിയെ ഇതുവരെ കണ്ടിട്ടില്ല. പോലീസ് ഡ്രസ് കോഡ് പാലിക്കാതെയാണ് ഡിജിപി ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പോലീസ് ലോഗോയുടെ പ്രധാന ഭാഗം ചുവപ്പ് ആക്കിയതിനു പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള സിപിഎം അജൻഡ നടപ്പാക്കാൻ ഡിജിപി തന്നെ കൂട്ടുനിൽക്കുന്നതു പോലീസിന്റെ ആത്മവീര്യം കെടുത്തും. ഇത്തരം തരംതാഴ്ന്ന പ്രവൃത്തിയിലൂടെ പോലീസ് മേധാവിയുടെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ ലോഗോ ചുവപ്പാക്കി: വിവാദം
01:30 AM Oct 07, 2019 | Deepika.com