കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കാനുള്ള കരാറിനായി കോയന്പത്തൂരിൽനിന്നുള്ള രണ്ട് കന്പനികളും മുംബൈ കേന്ദ്രമായുള്ള ഒരു കന്പനിയുമാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവരുടെ സാങ്കേതിക ശേഷി നിർണയിക്കാൻ വിലയിരുത്തൽ സമിതി അടുത്ത ദിവസം ചേരും. ഹൈറൈസ് കെട്ടിടങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സ്വകാര്യ സ്ട്രക്ചറൽ എൻജിനിയർമാർ, കെഎംആർഎൽ, മരട് നഗരസഭ, പൊല്യൂഷൻ വിഭാഗങ്ങളിലെ എൻജിനിയർമാർ എന്നിവരെക്കൂടി വിലയിരുത്തൽ സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വിലയിരുത്തൽ സമിതി അംഗങ്ങളുടെ എണ്ണം 11 ആയി. സമിതിയുടെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും ഏജൻസിയെ അന്തിമമായി നിർണയിക്കുക. ഒൻപതോടെ ഏജൻസിയുമായി കരാർ ഒപ്പിടാനുള്ള നീക്കത്തിലാണു സർക്കാർ.
ജില്ലാ കളക്ടർ എസ്.സുഹാസ്, ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, സിറ്റി പോലീസ് കമ്മീഷണർ വിജയ് സാക്കറെ, ഡി.സി.പി പൂങ്കുഴലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഫ്ളാറ്റുകളിൽനിന്നു സാധനങ്ങൾ നീക്കം ചെയ്യുന്നത് ഇന്നലെയും തുടർന്നു. ഉടമകൾ എത്താത്ത ഫ്ളാറ്റുകൾ ഒൻപതിന് ശേഷം റവന്യൂ വകുപ്പിന്റെ സാന്നിധ്യത്തിൽ തുറന്ന് സാധനങ്ങൾ തിട്ടപ്പെടുത്തിയ ശേഷം സുരക്ഷിതമായ ഇടത്തേക്കു മാറ്റും. ഫ്ളാറ്റുകൾ ഒഴിഞ്ഞവർ നഷ്ടപരിഹാരത്തിനായി പേരുവിവരങ്ങൾ മരട് നഗരസഭയിൽ നൽകിത്തുടങ്ങി. ഇന്നും നാളെയും അവധിയായതിനാൽ ബുധനാഴ്ചയെ ഇനി പേരുകൾ നൽകാനാകൂ.
മരട്: അവസാന പട്ടികയിൽ മൂന്നു കന്പനികൾ
01:30 AM Oct 07, 2019 | Deepika.com