കോട്ടയം: വിളവെടുപ്പ് കാലം അടുക്കുന്പോൾ കാർഷികോത്പന്നങ്ങൾക്ക് എക്കാലവും വിലയിടവ്. റബർ ഉത്പാദനം മെച്ചപ്പെടുന്ന സാഹചര്യത്തിൽ മികച്ച ഗ്രേഡ് കിലോക്ക് 120 രൂപയിലെത്തി. തരംതിരിക്കാത്ത റബറിന് വില 115 രൂപ. ആഴ്ചകൾക്കുള്ളിൽ വില 110 രൂപയിലെത്തുമെന്നാണ് സൂചന.
റബർ ഉത്പാദനം മെച്ചപ്പെടുന്ന വരുംവാരങ്ങളിൽ ഉത്പാദനം ഇരട്ടിയാകും. സാന്പത്തിക മാന്ദ്യംമൂലം വാഹനവിൽപന കുറഞ്ഞതോടെ റബർ ഷീറ്റ് വാങ്ങാൻ ടയർ വ്യവസായികൾ താൽപര്യപ്പെടുന്നില്ല. കർഷകരിൽനിന്നു വാങ്ങിയ ഷീറ്റ് വിൽക്കാനാവാതെ വ്യാപാരികളും ദുരിതപ്പെടുന്നു. കാപ്പി, കുരുമുളക് വില മുൻവർഷങ്ങളിലേതുപോലെ താഴ്ന്ന നിലയിലാണ്. അടുത്ത മാസത്തോടെ കാപ്പിക്കുരു വിളവെടുക്കാനാകും. ഉണങ്ങിയ കുരുമുളകിനു വില കിലോയ്ക്ക് 320 രൂപയിലെത്തി. അതേസമയം ശ്രീലങ്കവഴിയുള്ള കുരുമുളക് ഇറക്കുമതി തുടരുകയും ചെയ്യുന്നു. മഞ്ഞൾ വിലയും താഴ്ന്നുതന്നെ. ഇഞ്ചിക്കും കപ്പയ്ക്കും ഇപ്പോഴുള്ള മെച്ചവില വിളവെടുപ്പ് തുടങ്ങുന്നതോടെ വരുംമാസത്തോടെ താഴുമെന്നാണ് സൂചന. ഇഞ്ചിവില ഓണത്തിനുശേഷം താഴ്ന്നുതുടങ്ങിയിരുന്നു.
വാഴക്കുലയുടെ വിളവെടുപ്പ് തുടങ്ങിയതോടെ വില താഴ്ന്നു. പച്ച ഏത്തക്കായ കിലോയ്ക്ക് 50 രൂപയിലേക്കും ഞാലിപ്പൂവൻ 55 രൂപയിലേക്കും ഇടിഞ്ഞു. വില താഴുന്ന സാഹചര്യത്തിലും തൊഴിലാളികളുടെ കൂലിച്ചെലവിന് കുറവില്ല. കാപ്പിയും കുരുമുളകും വിളവെടുത്താൽ തൊഴിൽക്കൂലി മുതലാവില്ലെന്നതാണ് കർഷകരുടെ പരാതി.
വിലത്തകർച്ചയിൽ നട്ടംതിരിഞ്ഞ് കർഷകർ
01:30 AM Oct 07, 2019 | Deepika.com