ആലപ്പുഴ: കഴിഞ്ഞ രണ്ടു ദിവസങ്ങളായി യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഡിസിസി പ്രസിഡന്റ് എം.ലിജു, കോണ്ഗ്രസ് മഹിളാനേതാവ് ലതിക സുഭാഷ് തുടങ്ങിയവർ ഉന്നയിക്കുന്ന പ്രചരണങ്ങൾക്കെതിരെ മന്ത്രി ജി.സുധാകരൻ ജില്ലാ വരണാധികാരിക്ക് പരാതി നൽകി.
തെറ്റിധാരണ ജനകമായി തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾക്ക് വിപരിതമായി തനിക്കെതിരെ ആരോപണങ്ങൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഷാനിമോൾ ഉസ്മാനെ മന്ത്രി പൂതന എന്നു വിളിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചുവെന്നുമാണ് കോണ്ഗ്രസ് പ്രചരിപ്പിക്കുന്നുവെന്നാണ് മന്ത്രിയുടെ പരാതി. ഷാനിമോൾ ഉസ്മാന്റെ പേരോ പൂതനയാണെന്നോ യുഡിഎഫ് സ്ഥാനാർഥി പൂതനെയാണെന്നോ ഏതെങ്കിലും സ്ഥാനാർഥി പൂതനയാണെന്നോ താൻ പറഞ്ഞിട്ടില്ല.
താൻ ഒരിക്കിലും അങ്ങനെ പറയുകയുമില്ലെന്നും മന്ത്രി പറഞ്ഞു. പൂതനമാർക്കു ജയിക്കാനുള്ളതല്ല അരൂർ മണ്ഡലം എന്നു താൻ പറഞ്ഞത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ ഉദ്ദേശിച്ചല്ല. ആണെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും രാഷ്ട്രീയമായ വൈരാഗ്യം മൂലമാണെണെന്നു മന്ത്രി പറഞ്ഞു.
ഷാനിമോൾ ഉസ്മാന്റെയും സുഹൃത്തുക്കളുടെയും സത്യവിരുദ്ധമായ പ്രചരണം തടയണമെന്നും തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള പ്രചാരണം നടത്താനുള്ള അവകാശം സംരക്ഷിച്ച് തരണമെന്നും കളക്ടറേറ്റിൽ നിന്ന് ഈ വിഷയത്തിൽ മാധ്യമങ്ങൾക്ക് വാർത്തകൾ നൽകുന്നത് ആരാണെന്ന് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ജില്ലാ വരണാധികാരിക്കു മന്ത്രി സുധാകരന്റെ പരാതി
01:07 AM Oct 07, 2019 | Deepika.com