തൃശൂർ: വിശുദ്ധിയുടെ പൊൻപ്രഭ പരിലസിക്കുന്ന നാമകരണ ചടങ്ങുകൾക്കായി പത്രോസിന്റെ സിംഹാസനാങ്കണം അണിഞ്ഞൊരുങ്ങുമ്പോൾ ഒരിക്കൽകൂടി മലയാളത്തിന്റെ മധുരഗീതം അന്തരീക്ഷത്തിൽ മുഴങ്ങും. സ്വർഗീയ വൃന്ദങ്ങളോടും മാലാഖമാരോടും ചേർന്ന് വിശുദ്ധ മറിയം ത്രേസ്യയെ അവർ വാഴ്ത്തിപ്പാടും.
""ഭാരത സഭതൻ പ്രഭയാം കേരള മണ്ണിൻ കൃപയാം
പുത്തൻചിറതൻ മകളാം മറിയം ത്രേസ്യ, വാഴുക നീ.''
വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ പ്രാരംഭമായുള്ള പ്രദക്ഷിണസമയത്താണ് മലയാളത്തിന്റെ അഭിമാനമായ ഈ ഗാനാലാപനം. 10 വൈദികരും 15 സിസ്റ്റർമാരും 10 കുട്ടികളും യുവതീ യുവാക്കളും മുതിർന്നവരുമായി 30 പേരും ഉൾപ്പെടെ 65 അംഗ ഗായകസംഘമാണ് കഴിഞ്ഞ രണ്ടരമാസമായുള്ള പരിശീലനത്തിലൂടെ ഈ സ്വർഗീയ നിമിഷത്തിനായി കാത്തിരിക്കുന്നതെന്നു ക്വയറിന്റെ ചുമതലയുള്ള ഫാ. ബിനോജ് മുളവരിക്കലും സഹായി ഡെൽറ്റസും പറഞ്ഞു.
""മറിയം ത്രേസ്യ, നീ മറിയത്തിൻ ത്രേസ്യ
പ്രാർത്ഥിക്കണമേ, നിൻ മക്കൾക്കായി നിത്യം''
എന്ന കോറസാണ് പാട്ടിന്റെ ഹൈലൈറ്റ്. ഇതു സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഒത്തുകൂടുന്ന ആയിരക്കണക്കിനു മലയാളികളുൾപ്പെടെ ഏറ്റുപാടും.
"" ക്രൂശിതന്റെ സ്നേഹിതേ
മറിയം ത്രേസ്യായേ
തിരുഹൃദയത്തിൻ തോഴിയേ
മറിയം ത്രേസ്യായേ''
എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും ആലപിക്കുന്നുണ്ട്. ഇരു ഗാനങ്ങളുടെയും രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ഫാ. ബിനോജ് മുളവരിക്കലാണ്. സ്കറിയ, എബിൻ പള്ളിച്ചൻ എന്നിവർ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്ന ഗാനങ്ങൾ യഥാക്രമം കെസ്റ്ററും എം.ജി. ശ്രീകുമാറും ആൽബത്തിൽ പാടിയിരിക്കുന്നു.
അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിലും ഗാനമൊരുക്കാൻ സഹായിയായി അന്നു ബ്രദറായിരുന്ന ബിനോജ് ഉണ്ടായിരുന്നുവെന്നത് ഈ ചരിത്രനിയോഗത്തിനു മറ്റൊരു നിമിത്തമായി.
സെബി മാളിയേക്കൽ
വിശുദ്ധപദ പ്രഖ്യാപനത്തിനു മലയാളത്തിന്റെ മധുരഗാനം
01:07 AM Oct 07, 2019 | Deepika.com