കണ്ണൂർ: റബറിന് 200 രൂപയെങ്കിലും താങ്ങുവില നിശ്ചയിക്കാമെന്ന് റബര്‍ ബോര്‍ഡും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഹൈക്കോടതിയെ അറിയിക്കണമെന്ന് ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടിയില്‍ ആവശ്യപ്പെട്ടു.
റബറിന് ന്യായമായ താങ്ങുവില നിശ്ചയിക്കാൻ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും റബർ ബോർഡിനും മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
ഫാ. ജോസഫ് കാവനാടിയില്‍, ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ടോമി കുരിശുംമൂട്ടിൽ, ജനറല്‍ സെക്രട്ടറി ബിജു.പി തോമസ് എന്നിവരാണ് ഹർജി നല്‍കിയത്.
ഉത്പാദനച്ചെലവ് കണക്കാക്കിയാൽ കിലോയ്ക്ക് 200 രൂപ ലഭിച്ചാൽപ്പോലും ലാഭകരമല്ലെന്നിരിക്കെ അതിലും കുറഞ്ഞ തുകയാണ് റബർബോർഡ് ശിപാർശചെയ്യാൻ ശ്രമിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കർഷകരോട് എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ 200 രൂപയെങ്കിലും താങ്ങുവില വിശ്ചയിക്കാൻ സർക്കാർ തയാറാകണമെന്നും ഫാ. ജോസഫ് കാവനാടിയില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ കാലതാമസം ഉണ്ടാകരുതെന്നും റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റബർ താങ്ങുവില 200 രൂപ തീരുമാനിച്ച് കോടതിയെ അറിയിക്കണം: ഇൻഫാം
01:07 AM Oct 07, 2019 | Deepika.com