യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം ഭാര്യ ജെസിയോടൊപ്പം മീനച്ചിൽ പഞ്ചായത്തിലെ പൂവത്തോട് ഗവണ്മെന്റ് യുപി സ്കൂളിലെ 145-ാം നന്പർ ബൂത്തിലും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ ഭാര്യ ആലീസിനൊപ്പം മുനിസിപ്പാലിറ്റിയിലെ കാനാട്ടുപാറ പോളിടെക്നിക് കോളജിലെ 119-ാംനന്പർ ബൂത്തിലും എത്തി വോട്ട് ചെയ്തു. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ വോട്ടറായ എൻഡിഎ സ്ഥാനാർഥി എൻ. ഹരി രാവിലെ മുതൽ ബൂത്തുകൾ സന്ദർശിച്ചു.
പാലാ കാർമൽ പബ്ലിക് സ്കൂളിൽ സജ്ജീകരിച്ച സ്ട്രോഗ് റൂമിലാണ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. 27ന് രാവിലെ എട്ടിന് ഇതേ സ്കൂളിൽ 176 പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണൽ നടക്കും. 14 ടേബിളുകളിലായി 13 റൗണ്ട് വോട്ടണ്ണലുകൾക്കു ശേഷം 11നു ഫലപ്രഖ്യാപനമുണ്ടാകും.
യുഡിഎഫ് എന്ന് എക്സിറ്റ് പോൾ
കോട്ടയം: പാലായിൽ യുഡിഎഫ് വിജയിക്കുമെന്നു സ്വകാര്യ ചാനലിന്റെ സർവേ ഫലം. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനു 48 ശതമാനവും എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പനു 32 ശതമാനവും എൻഡിഎ സ്ഥാനാർഥി എൻ. ഹരിക്കു 19 ശതമാനവും വോട്ടു ലഭിക്കു മെന്നാണ് ഇന്നലെ പുറത്തുവിട്ട സർവേ ഫലത്തിൽ പറയുന്നത്. എൽഡിഎഫിന്റെ വോട്ട് വിഹിതത്തിൽ ആറു ശതമാനത്തോളം കുറവുണ്ടാകുമെന്നും സർവേ ഫലത്തിൽ പറയുന്നു.