കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുകളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ബലപരിശോധന നടത്തി ഫ്ളൈ ഓവർ ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നുമാവശ്യപ്പെട്ടു പെരുന്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാൻ ഹൈക്കോടതിയിൽ ഹർജി നൽകി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ വ്യവസ്ഥകൾ പ്രകാരം ലോഡ് ടെസ്റ്റ് നടത്തി ബലം ഉറപ്പാക്കാതെ ഫ്ളൈ ഓവർ പൊളിച്ചു പണിയരുതെന്നു ഹർജിയിൽ പറയുന്നു.
പൊതുജനതാത്പര്യ പ്രകാരമാണു ഹർജി നൽകുന്നതെന്നും ഹർജിക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നും ഹർജിക്കാരൻ വ്യക്തമാക്കി. കേരള ജനതാ സംഘം-യു സെൻട്രൽ കമ്മിറ്റി ചെയർമാനും ആർഎസ്പി-ലെനിനിസ്റ്റ് ജില്ലാ സെക്രട്ടേറിയറ്റംഗവുമാണു താനെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു. നേരത്തെ കുഴിടയച്ചും റോഡ് ലെവൽ ചെയ്തും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നിട്ടും പാലം ഗതാഗതത്തിനു തുറന്നു നൽകിയില്ല.
പാലാരിവട്ടം ഫ്ളൈ ഓവർ അടച്ചിട്ടതോടെ ഈ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഫ്ളൈ ഓവറിന് അപാകതയുണ്ടെങ്കിൽ അതു പരിഹരിക്കാൻ നിർമാണ കരാറുകാരായ ആർഡിഎസ് കന്പനിയോടു നിർദേശിക്കണം. അറ്റകുറ്റപ്പണികളുടെ ചെലവ് ഈ കന്പനിയിൽനിന്ന് ഈടാക്കണം. ഫ്ളൈ ഓവറിന്റെ സ്ഥിതിയെക്കുറിച്ചു ചെന്നൈ ഐഐടി നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യങ്ങളും ഹർജിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.
പാലാരിവട്ടം ഫ്ളൈ ഓവർ ഇ. ശ്രീധരന്റെ മേൽ നോട്ടത്തിൽ പുനനിർമിക്കുമെന്നു മുഖ്യമന്ത്രി സെപ്റ്റംബർ 17 നാണ് പ്രഖ്യാപിച്ചത്.
പാലാരിവട്ടം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാൻ ഹർജി
01:51 AM Sep 24, 2019 | Deepika.com