കൊച്ചി: അഴിമതിയുടെ വ്യവസായിയാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ കെപിസിസി പ്രസിഡന്റും മന്ത്രിയുമായിരുന്ന എ.എൽ.ജേക്കബ് അനുസ്മരണസമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം അഴിമതിയുടെ ചെളിക്കുണ്ടിലാണ്. അഴിമതി എങ്ങനെ ശാസ്ത്രീയമായി നടപ്പിലാക്കാമെന്നു പഠിച്ചു കൊണ്ടിരിക്കുകയാണ് പിണറായി സർക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പാലാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം ഉറപ്പു പറഞ്ഞ ചെന്നിത്തല വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും വ്യക്തമാക്കി. ജനങ്ങളാൽ തിരസ്കരിക്കപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യത്തിന്റെ സാന്പത്തിക തകർച്ചയ്ക്കു കാരണം മോദി സർക്കാരും കേരളത്തിന്റെ നാശത്തിനു കാരണം എൽഡിഎഫിന്റെ ഭരണവുമാണ് . അഴിമതിയിൽ ജയിലിൽ കിടക്കാൻ പോകുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കും പിണറായി എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ ബെന്നി ബഹന്നാൻ എംപി അധ്യക്ഷത വഹിച്ചു. രാജ്യം നേരിടുന്ന സാന്പത്തിക പ്രതിസന്ധി എന്ന വിഷയം വി.ഡി. സതീശൻ എംഎൽഎ അവതരിപ്പിച്ചു. സെമിനാർ മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കൊച്ചി മേയർ സൗമിനി ജയിൻ, അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രിമാരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, കോണ്‍ഗ്രസ് നേതാക്കളായ ദീപ്തി മേരി വർഗീസ്, ശ്രീനീവാസ്, അജയ് തറയിൽ, എൻ. വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് സ്വാഗതവും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നന്ദിയും പറഞ്ഞു.
പിണറായി അഴിമതിയുടെ വ്യവസായി: ചെന്നിത്തല
01:36 AM Sep 24, 2019 | Deepika.com