കോഴിക്കോട്: സിപിഎം പ്രവര്‍ത്തകർ മര്‍ദിച്ചതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവറും ബിജെപി പ്രവര്‍ത്തകനുമായ എലത്തൂർ എസ്കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. എലത്തൂർ കോട്ടേടത്ത് ബസാർ മുഹമ്മദ് നാസിക്(37), റിഷാജ് (32) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.
ഇനി നാലുപേരെ കൂടി പിടികൂടാനുണ്ടെന്ന് എലത്തൂര്‍ സിഐ അനിതകുമാരി ‘ദീപിക’ യോട് പറഞ്ഞു. ഇന്നലെ അറസ്റ്റിലായ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരേ വധശ്രമത്തിനുള്ള വകുപ്പുകളായിരുന്നു ആദ്യം ചുമത്തിയത്. എന്നാൽ രാജേഷ് മരിച്ചതിനാൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയതെന്ന് സിഐപറഞ്ഞു. രാജേഷിന്റെ ഭാര്യ രജിഷയുടെ പരാതിയിലാണ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകനായ എലത്തൂര്‍ കോട്ടേടത്ത് ബസാര്‍ എരുംതാഴത്ത് ഹൗസില്‍ മുരളി(50), സിഐടിയു എലത്തൂര്‍ ഓട്ടോസ്റ്റാന്‍ഡ് യൂണിയന് സെക്രട്ടറി ഖദ്ദാസി എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സിപിഎം നേതാവും മുന്‍പഞ്ചായത്തംഗവുമായ പൊറ്റക്കണ്ടത്തില് ശ്രീലേഷ്, സിപിഎം പ്രവര്ത്തകന് കളംകോളിതാഴം ഷൈജു എന്നിവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു.
സ്റ്റാൻഡിൽ ഓട്ടോ ഇടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചത്. മർദനത്തിനിടെ രക്ഷപ്പെട്ട രാജേഷ് ഓട്ടോയിലുണ്ടായിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന രാജേഷ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.
ഓട്ടോറിക്ഷ ഡ്രൈവറുടെ മരണം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍; നാല് പ്രതികള്‍ ഒളിവില്‍
01:36 AM Sep 24, 2019 | Deepika.com