കോഴിക്കോട്: പെൺകുട്ടിയെ പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമിച്ച സംഭവത്തില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടുവണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ജാസിമിന്റെ അപേക്ഷയാണു കോടതി തള്ളിയത്. ഉടൻ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങണമെന്നാണു സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. മുഹമ്മദ് ജാസിമിന്റെ നടുവണ്ണൂരിലെ വീട്ടിലും ബന്ധുവീടുകളിലും നിരീക്ഷണം തുടരുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജ് "ദീപിക'യോടു പറഞ്ഞു. ജാമ്യമില്ലാ വകുപ്പുപ്രകാരമാണു ജാസിമിനെതിരേ കേസ്.
മുൻകൂർ ജാമ്യഹർജി കോടതിയിലെത്തിയപ്പോൾ ജാമ്യം അനുവദിക്കരുതെന്നു പോലീസ് ശക്തമായ നിലപാടു സ്വീകരിച്ചതായും കമ്മീഷണർ അറിയിച്ചു. അതേസമയം, മതപരിവർത്തനത്തിനു നിർബന്ധിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ പ്രതി ഉൾപ്പെട്ട സംഘം തട്ടികൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് ഇവരെ പിടികൂടാൻ പ്രത്യേക സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു എന്നു സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
മതംമാറ്റ ഭീഷണിയെത്തുടർന്നു മാനസികമായി തകർന്ന പെണ്‍കുട്ടി കൗണ്‍സലിംഗിനായി ഹോസ്റ്റലില്‍നിന്നു പുറത്തിറങ്ങിയ സമയത്താണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നു പിതാവ് പറഞ്ഞു.
രണ്ടു കാറുകളിലായി എത്തിയവരില്‍ മതതീവ്രവാദസംഘടനയിലുള്ളവരുണ്ടെന്നാണു സൂചന. പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിനു ശ്രമിച്ചെന്ന പരാതിക്കൊപ്പം ഇക്കാര്യവും പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലും പോലീസ് അന്നു തയാറായില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണമുയരുന്നത്. പിന്നീട് കുട്ടിയുടെ പിതാവ് തന്നെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു.
അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നു വ്യക്തമായിട്ടും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ലെന്നാണു വിവരം. രാഷ്ട്രീയ സമ്മർദത്തെത്തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് തിരുത്തിയാണ് ഇന്റലിജന്‍സ് എഡിജിപിക്കു മുമ്പാകെ സമര്പ്പിച്ചതെന്നാണറിയുന്നത്. വിവിധ സെക്ഷനുകളിലൂടെയാണ് അന്തിമ റിപ്പോര്‍ട്ട് എഡിജിപിക്കു മുന്നിലെത്തുന്നത്. ഇതിലാണു മതപരിവര്‍ത്തനമെന്നതു തിരുത്തി പ്രണയം നടിച്ചു പീഡിപ്പിച്ചുവെന്നു മാത്രമാക്കിയത്. മതപരിവർത്തനമാണെന്ന് അന്വേഷണം നടത്തിയ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നെന്നാണ് പോലീസിൽനിന്നുതന്നെ ലഭിച്ച വിവരം.
അതേസമയം, പെണ്‍കുട്ടിക്കു യുവാവിനോടു പ്രണയമുണ്ടെന്നു പ്രചരിപ്പിച്ചതും ചില പോലീസ് കേന്ദ്രങ്ങളാണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്. കേസ് കോടതിയിലെത്തിയാല്‍ പ്രതിക്കു രക്ഷപ്പെടാനുള്ള പഴുതുകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണം.
എന്നാൽ, പ്രണയമുണ്ടെങ്കില്‍ പെണ്‍കുട്ടി മതം മാറി യുവാവിനൊപ്പം പോകുമായിരുന്നുവെന്നാണു ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് അട്ടിമറിക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പോലീസില്‍ വര്‍ഗീയ നിലപാടു സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുണ്ടോയെന്നും ഐബി അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിര്‍ബന്ധിത മതപരിവര്‍ത്തനശ്രമം: പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
01:20 AM Sep 24, 2019 | Deepika.com