പയ്യന്നൂര്‍: ചെറുപുഴയിലെ കരാറുകാരന് മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തി. അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ ഇതിനുള്ള അനുമതി നല്‍കിയത്.
ചെറുപുഴയിലെ ലീഡര്‍ കെ. കരുണാകരന് സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും കെപിസിസി നിര്‍വാഹകസമിതി മുന്‍ അംഗവുമായ കെ. കുഞ്ഞികൃഷ്ണന് നായര്‍, ട്രസ്റ്റ് സെക്രട്ടറിയും ചെറുപുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ റോഷി ജോസ്, ട്രഷറർ ടി.വി. അബ്ദുള്‍ സലീം എന്നിവര്‍ക്കെതിരേയാണ് കുറ്റം ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇവരെ ഇന്നലെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ അവസരത്തിലാണ് പ്രേരണ കുറ്റം ചുമത്താനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയത്. കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് വഞ്ചനാകുറ്റത്തിന് കസ്റ്റഡിയിലുള്ള ഇവരെ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് രേഖപ്പെടുത്തും.
ഇതിനിടെ ചെറുപുഴ പോലീസ് ചെറുപുഴ സ്വദേശി കെ.കെ. സുരേഷ്കുമാറിനെതിരേയും ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഇതോടൊപ്പംതന്നെ ഇവരുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും.
ഈ മാസം അഞ്ചിനാണ് ചെറുപുഴയിലെ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ കരാറുകാരനായ മുതുപാറക്കുന്നേല്‍ ജോസഫ് ഇതേ കെട്ടിടത്തിന് മുകളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. വഞ്ചന കുറ്റത്തിന് ഇപ്പോൾ അഞ്ചുപേര്‍ റിമാൻഡിലാണ്.
കരാറുകാരന്റെ മരണം; മൂന്നു പേര്‍ക്കെതിരേ പ്രേരണ കുറ്റം
11:25 PM Sep 23, 2019 | Deepika.com