തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ പേരുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും യഥാർഥ പോരാട്ടചിത്രം വ്യക്തമാകാൻ ഇനിയും ദിവസങ്ങളെടുക്കും. ഇന്നു നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പിനു ശേഷമാകും സ്ഥാനാർഥിനിർണയ ചർച്ചകളിലേക്കു പാർട്ടികളും മുന്നണികളും കടക്കുക. ബുധനാഴ്ചയോടെയേ മൂന്നു മുന്നണികളുടെയും പോരാളികളുടെ യഥാർഥ ചിത്രം വ്യക്തമാകുകയുള്ളുവെന്നാണു സൂചന.
ഇടതുമുന്നണി സ്ഥാനാർഥികളെ കണ്ടെത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൽഡിഎഫ് യോഗവും നാളെ ചേരുന്നുണ്ട്. അഞ്ചിടത്തും സിപിഎം സ്ഥാനാർഥികളായതിനാൽ നാളത്തെ സിപിഎം യോഗത്തിൽ ധാരണയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥികളെ കണ്ടെത്താനുള്ള കെപിസിസി, മുസ്ലിം ലീഗ് യോഗങ്ങൾ എന്നു ചേരണമെന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടാകുമെന്നു മുതിർന്ന നേതാക്കൾ പറയുന്നു. ഇതിനു ശേഷം യുഡിഎഫ് യോഗം ചേർന്നു പേരുകൾക്ക് അനുമതി നൽകും. സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ തമ്മിൽ ഇന്ന് ആശയവിനിമയമുണ്ടാകും. ഇന്നു പാലാ ഉപതെരഞ്ഞെടുപ്പായ സാഹചര്യത്തിൽ നാളെയോ അതിനടുത്ത ദിവസമോ യോഗം ചേർന്ന് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
ബിജെപി കോർ കമ്മിറ്റി യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. കോർ കമ്മിറ്റി തയാറാക്കിയ പട്ടിക ദേശീയ നേതൃത്വത്തിനു കൈമാറും. ദേശീയ നേതൃത്വമാണു സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത്. പലപ്പോഴും കോർ കമ്മിറ്റി നിർദേശിച്ചവരെ മാറ്റി, അപ്രതീക്ഷിത സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ദേശീയ നേതൃത്വം ഞെട്ടിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം നാലു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെയും പ്രഖ്യാപിക്കാൻ കഴിയുമെന്നാണു നേതാക്കൾ പറയുന്നത്. അരൂർ സീറ്റ് ബിഡിജെഎസിനെന്നാണു ധാരണ. ഇന്നുമുതൽ നാമനിർദേശ പത്രിക കൊടുത്തു തുടങ്ങാം. 30 വരെയാണു പത്രിക സമർപ്പിക്കേണ്ടത്.
കഴിഞ്ഞ തവണ കടുത്ത ത്രികോണ പോരാട്ടം നടന്ന തിരുവനന്തപുരം വട്ടിയൂർക്കാവിൽ കോണ്‍ഗ്രസിൽനിന്ന് ഒരു ഡസനിലേറെ പേരുകളാണു പ്രചരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനംഗവും ഡിസിസി മുൻ പ്രസിഡന്റുമായ കെ. മോഹൻകുമാർ, മുൻ എംപിയും കെപിസിസി വൈസ് പ്രസിഡന്റുമായ എൻ. പീതാംബരക്കുറുപ്പ്, രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ പ്രസംഗം പരിഭാഷ നടത്തുന്ന ജ്യോതി വിജയകുമാർ, മുൻ എംഎൽഎയും എഐസിസി സെക്രട്ടറിയുമായ പി.സി. വിഷ്ണുനാഥ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എൻഎസ് യു ദേശീയ നിർവാഹക സമിതി അംഗം ജെ.എസ്. അഖിൽ എന്നിവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നു. വട്ടിയൂർക്കാവിലെ എംഎൽഎ ആയിരുന്ന കെ. മുരളീധരന്റെ അഭിപ്രായവും വട്ടിയൂർക്കാവിലെ സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ നിർണായകമാകും.
സിപിഎമ്മിൽനിന്നു തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത്, മുൻ എംഎൽഎ വി. ശിവൻകുട്ടി, മുൻ മന്ത്രി എം. വിജയകുമാർ, കെ.എസ്. സുനിൽകുമാർ അടക്കമുള്ളവരാണു പരിഗണനയിലുള്ളത്.
കഴിഞ്ഞ തവണ കെ. മുരളീധരനോടു പൊരുതിത്തോറ്റ കുമ്മനം രാജശേഖരനെ ഇറക്കാനാണു ബിജെപി ശ്രമം. മത്സരിക്കാനില്ലെന്ന കുമ്മനത്തിന്റെ നിലപാടു പാർട്ടി തള്ളിയിരുന്നു. ദേശീയ നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇതോടെ കുമ്മനം രാജശേഖരൻ വീണ്ടും വട്ടിയൂർക്കാവിൽ മത്സരിക്കാൻ സാധ്യതയേറി.
അതേസമയം, കോന്നിയിൽ മത്സരിക്കുന്നവരുടെ സാധ്യതാപട്ടികയിൽ കെ. സുരേന്ദ്രനെയും ബിജെപി ഉൾപ്പെടുത്തി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ഏറെ വോട്ട് നേടിയ സാഹചര്യത്തിലാണിത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തു മത്സരിച്ച കെ. സുരേന്ദ്രൻ 89 വോട്ടിനാണു പരാജയപ്പെട്ടത്.
ചർച്ചകൾ മുറുകി; പോരാട്ടചിത്രം ബുധനാഴ്ചയോടെ
01:40 AM Sep 23, 2019 | Deepika.com