തിരുവനന്തപുരം: മോട്ടോർ വാഹന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പുനർവിജ്ഞാപനമിറങ്ങാൻ വൈകും. പുനർ വിജ്ഞാപനത്തിനു ശേഷമാകും നിയമ ലംഘനങ്ങളുടെ പിഴ സംസ്ഥാനത്തു മോട്ടോർ വാഹന വകുപ്പും പോലീസും നേരിട്ടു കൈപ്പറ്റുക.
മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പറയുന്ന ഏഴു നിയമ ലംഘനങ്ങളുടെ പിഴ സംസ്ഥാനത്തു കുറയ്ക്കുന്നതിനു ധാരണയായിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ചു ഗതാഗത-നിയമ വകുപ്പുകളുടെ പഠനം പൂർത്തിയായിട്ടില്ല. വലിയ പിഴത്തുകയുള്ള ഗതാഗത നിയമ ലംഘനങ്ങളുടെ പിഴയും കുറയ്ക്കാൻ സാധിക്കുമോ എന്നു പരിശോധിക്കുന്നുണ്ട്. വിശദമായ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാകും മോട്ടോർ വാഹന നിയമ ഭേദഗതിയിൽ സംസ്ഥാനം പുനർവിജ്ഞാപനം ഇറക്കുക.
ഇതിനു ശേഷമേ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ മോട്ടോർ വാഹന വകുപ്പും പോലീസും നേരിട്ട് സ്വീകരിക്കുകയുള്ളൂ. അതുവരെ ഗതാഗത നിയമ ലംഘന കേസുകൾ കോടതിയിലേക്ക് അയയ്ക്കുകയാകും ചെയ്യുക. നടപടിക്രമങ്ങൾക്കായി ഓരാഴ്ചയോളം വേണ്ടിവരുമെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ദീപികയോടു പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുനർവിജ്ഞാപനം ഒക്ടോബർ അവസാനത്തോടെ മാത്രമേ ഇറക്കാനാകൂവെന്നാണ് പറയുന്നത്.
മോട്ടോർ വാഹന നിയമ ഭേദഗതി: പുനർവിജ്ഞാപനം വൈകും
01:40 AM Sep 23, 2019 | Deepika.com