തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളിൽ നിലവിലുള്ള തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടം ഇക്കുറി കടുക്കും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ വികസന പദ്ധതികളിൽ അടക്കം സർക്കാരിനു നയതീരുമാനങ്ങൾ എടുക്കാനാകില്ല.
ഇതിനാൽ അഞ്ചു ജില്ലകളിലെ പെരുമാറ്റച്ചട്ടം ഫലത്തിൽ സംസ്ഥാനത്തെയാകെ ബാധിക്കുന്ന സാഹചര്യമുണ്ടാകും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന കാലയളവിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ സർക്കാരിനു കഴിയില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു.
തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത്. ഈ അഞ്ചു ജില്ലകളെ ഒഴിവാക്കി സർക്കാരിനു സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാകില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ പെരുമാറ്റച്ചട്ടം നിലവിൽ വന്ന അവസ്ഥയാകും ഉണ്ടാവുക. ഒക്ടോബർ 21നു വോട്ടെടുപ്പു നടന്ന ശേഷം 24നു ഫലം പ്രഖ്യാപിച്ചാലും തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന 27 വരെ മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്തു തുടരും.എന്നാൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ധനസഹായ വിതരണത്തെയും പെരുമാറ്റച്ചട്ടം ബാധിക്കില്ല. പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിൽ മാത്രമാണു പെരുമാറ്റച്ചട്ടം നിലനിന്നിരുന്നത്.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് : പെരുമാറ്റച്ചട്ടം കടുക്കും, പദ്ധതികളിൽ തീരുമാനമെടുക്കാനാകില്ല
01:40 AM Sep 23, 2019 | Deepika.com