കൊച്ചി: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായിയായുള്ള ബിജെപിയുടെ സ്ഥാനാർഥി ചർച്ചകൾ പൂർത്തിയായതായി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. വിജയ സാധ്യതയും ജനവിശ്വാസവുമുള്ള ആളുകളെ മത്സരിപ്പിക്കാനാണു പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.
ഇതിൽ സംസ്ഥാന, ജില്ലാ നേതാക്കൾ ഉൾപ്പെടും. ജില്ലാ ഘടകങ്ങളിൽനിന്നുൾപ്പെടെ ലഭിച്ച പേരു വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ മണ്ഡലങ്ങളിലേക്കും മൂന്നു പേരുടെ പേരുകളാണു പാർട്ടി നിർദേശിച്ചിട്ടുള്ളത്. ഇതു ദേശീയ തെരഞ്ഞെടുപ്പുനേതൃത്വത്തിനു കൈമാറും. രണ്ടു ദിവസത്തിനുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണെന്നതും ഉപതെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപിക്കു കാര്യമായ സ്വാധീനമുള്ളതും വിജയസാധ്യത വർധിപ്പിക്കുന്നു. അടുത്തിടെ ഉയർന്ന അഴിമതിക്കേസുകളിൽ കോണ്ഗ്രസും എൽഡിഎഫും പരസ്പരം സഹായിക്കുന്ന നിലപാടുകളാണു സ്വീകരിക്കുന്നത്. ഇതു ചർച്ച ചെയ്യപ്പെടണം. നൂറു ദിവസം പിന്നിടുന്ന മോദി സർക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങൾ വോട്ടർമാരിലേക്കെത്തിക്കുന്നതിനാകും ബിജെപി പ്രഥമ പരിഗണന നൽകുക. കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച ഒരു സീറ്റിലും ഉപതെരഞ്ഞെടുപ്പു നടക്കുന്നുണ്ട്.
ഈ സീറ്റിലെ സ്ഥാനാർഥി ചർച്ചകൾക്കായി എൻഡിഎ യോഗം വരും ദിവസങ്ങളിൽ ചേർന്നു തീരുമാനമെടുക്കും. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ളവരുടെ പേരു വിവരങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. മത്സരിക്കില്ലായെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അന്തിമ തീരുമാനം എടുക്കുന്നതു പാർട്ടിയാണ്. ആരും മത്സരിക്കാമെന്നു പറഞ്ഞു മുന്നോട്ടു വരാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയുടെ അധ്യതയിൽ ചേർന്ന യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങളായ കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, ഒ. രാജഗോപാൽ എംഎൽഎ, പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ബിജെപി: കുമ്മനം ഉൾപ്പെടെയുള്ള നേതാക്കൾ പരിഗണനയിൽ
01:19 AM Sep 23, 2019 | Deepika.com