കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ അന്വേഷണസംഘം പൊതുമരാമത്ത് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎൽഎ അടക്കമുള്ളവർക്കു ചോദ്യംചെയ്യലിനു ഹാജരാകണമെന്നു ചൂണ്ടിക്കാട്ടി ഇന്നു നോട്ടീസ് നൽകിയേക്കും.
മുൻ മന്ത്രിക്കൊപ്പം കിറ്റ്കോയിലെയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനിലെയും ചില ഉദ്യോഗസ്ഥർക്കുമാകും നോട്ടീസ് നൽകുക. ഇബ്രാഹിം കുഞ്ഞിനെതിരേ കേസ് എടുക്കുന്നതു സംബന്ധിച്ചു വിജിലൻസ് നിയമോപദേശം തേടിയതായാണു വിവരം.
കേസിൽ നേരത്തെ അറസ്റ്റിലായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് പുറത്തുവിട്ട വിവരങ്ങൾ വിജിലൻസ് പ്രത്യേകം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യാവലി തയാറാക്കിയാവും രണ്ടാംഘട്ട ചോദ്യം ചെയ്യൽ. പഴുതുകളടച്ചുള്ള ചോദ്യംചെയ്യൽ വേണമെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിർദേശം. സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ചില ഫയലുകൾ വിജിലൻസ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാറുകാരനു മുൻകൂറായി 8.25 കോടി രൂപ നൽകാൻ മന്ത്രിയാണ് ഉത്തരവിട്ടതെന്നായിരുന്നു സൂരജിന്റെ വെളിപ്പെടുത്തൽ.
പാലാരിവട്ടം മേൽപ്പാലം അഴിമതി : ഇബ്രാഹിംകുഞ്ഞിന് ഇന്നു നോട്ടീസ് നൽകിയേക്കും
01:19 AM Sep 23, 2019 | Deepika.com