മുണ്ടക്കയം: അദ്ലിമിന സന്ദർശനത്തിന്റെ ഭാഗമായി റോമിൽ എത്തിയ വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ നൽകിയ സമ്മാനം കണ്ട് ഒരു നിമിഷം ഫ്രാൻസിസ് മാർപാപ്പ വിസ്മയിച്ചു. തന്റെ മനോഹരമായൊരു ചിത്രം.. സന്തോഷത്തോടെ അതു സ്വീകരിക്കവേ ആരാണ് വരച്ചെന്ന് അദ്ദേഹം അന്വേഷിച്ചു. അപ്പോൾ ഇങ്ങ് മുണ്ടക്കയത്ത് ഒരു പത്താം ക്ലാസുകാരി തന്റെ “ഫ്രാൻസിസ് മാർപാപ്പ’’ റോമിലേക്കു പറന്നതിന്റെ ത്രില്ലിൽ ആയിരുന്നു.
വിജയപുരം രൂപത മുണ്ടക്കയം സെന്റ് മേരീസ് ഇടവകാംഗവും മതബോധന ഹെഡ്മാസ്റ്ററുമായ റോബിൻ സ്രാന്പിക്കലിന്റെയും മിനിയുടെയും മകളായ എറിൻ റോബിൻ വരച്ച ഫ്രാൻസീസ് പാപ്പയുടെ ചിത്രമാണ് വത്തിക്കാൻ സന്ദർശനത്തിൽ വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തച്ചേരിൽ മാർപാപ്പയ്ക്കു സമ്മാനിച്ചത്.
വികാരി ജനറാൾ മോണ്‍.ജസ്റ്റിൻ മഠത്തിപ്പറന്പിലിന്റെ നിർദേശപ്രകാരം മൂന്നു ദിവസങ്ങൾ മാത്രമെടുത്താണു എറിൻ ചിത്രം പൂർത്തിയാക്കിയത്. നിരവധിയായ ജീവസുറ്റ ചിത്രങ്ങൾ വരച്ചിട്ടുള്ള എറിൻ എരുമേലി നിർമലാ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഐറിന് എല്ലാവിധ പിന്തുണയുമായി ചിത്രകാരൻകൂടിയായ പിതാവ് റോബിനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥിയായ സഹോദരൻ എറിക്കും കൂടെയുണ്ട്.
എറിന്റെ ‘ഫ്രാൻസിസ് മാർപാപ്പ’ റോമിലെത്തി
01:06 AM Sep 23, 2019 | Deepika.com