പത്തനംതിട്ട: കോന്നിയിലെ സ്ഥാനാർഥി നിർണയം കോണ്‍ഗ്രസിനു കീറാമുട്ടിയാകുന്നു. കഴിഞ്ഞ 23 വർഷമായി കോന്നിയെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്ന അടൂർ പ്രകാശ് ലോക്സഭാംഗമായതിനെത്തുടർന്നു രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. 1996ൽ അടൂർ പ്രകാശ് നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതുവരെ ഏറെക്കാലവും എൽഡിഎഫ് വിജയിച്ചുവന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ വിജയത്തോടെ യുഡിഎഫ് പക്ഷത്ത് ഉറപ്പിച്ചു. മണ്ഡലത്തിൽ പ്രകാശ് ഉണ്ടാക്കിയെടുത്ത സ്വാധീനമാണ് ഇതിൽ പ്രധാനം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ അടൂർ പ്രകാശിന്റെ അംഗീകാരംകൂടിയുള്ള സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയെന്നതാണ് കോണ്‍ഗ്രസിനു മുന്‍പിലുള്ള പ്രധാന പ്രശ്നം. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിസിസിയും അടൂർ പ്രകാശും തമ്മിൽ സ്വരച്ചേർച്ചയിലുമല്ല. പത്തനംതിട്ട ജില്ലയിൽനിന്നുള്ള കെപിസിസി, ഡിസിസി നേതാക്കളിൽ പലരും നോട്ടമിട്ടിട്ടുള്ള മണ്ഡലത്തിൽ അടൂർ പ്രകാശ് ഇവരിലാരെയും പിന്തുണയ്ക്കാനിടയില്ല എന്നതാണ് പ്രശ്നം. എന്നാൽ, അടൂർ പ്രകാശ് നിർദേശിക്കുന്നയാളെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാടിലാണ് കോന്നിയിലെ മറ്റു പ്രമുഖ നേതാക്കൾക്കുള്ളത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇവർ ഇതിനോടകം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ കണ്ടിരുന്നു. തങ്ങളെക്കൂടി വിശ്വാസത്തിലെടുത്തു മാത്രമേ സ്ഥാനാർഥിയെ പ്രഖ്യാപിക്കാവൂയെന്നാണ് ഇവരുടെ ആവശ്യം.
എന്നാൽ, കോന്നി, അരൂർ മണ്ഡലങ്ങൾ ചേർത്തു സ്ഥാനാർഥി നിർണയം നടത്തണമെന്ന നിർദേശം കെപിസിസി പ്രസിഡന്റ് മുന്നോട്ടുവച്ചിരുന്നു. മണ്ഡലത്തിനും ജില്ലയ്ക്കും പുറമേനിന്നു കോണ്‍ഗ്രസ് നേതാക്കളെ രംഗത്തിറക്കാനും നേതൃത്വത്തിന് ആലോചനയുണ്ട്.
ജയസാധ്യതയാണു പ്രധാനഘടകമാക്കേണ്ടതെന്ന് അടൂർ പ്രകാശ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രകാശിനെ വിശ്വാസത്തിലെടുക്കണമെന്ന അഭിപ്രായം ഉമ്മൻ ചാണ്ടിയും പ്രകടിപ്പിച്ചതായി പറയുന്നു. കോന്നിയിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്തു മാത്രമേ സ്ഥാനാർഥി നിർണയം ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമാകുകയുള്ളൂ. 1996ൽ സിപിഎമ്മിലെ എ. പത്മകുമാറിനെ 806 വോട്ടിനു പരാജയപ്പെടുത്തി നിയമസഭാംഗമായ അടൂർ പ്രകാശ് പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ഉയർത്തുകയായിരുന്നു.
2001ൽ 14,050 വോട്ടും 2006ലും 14,895 വോട്ടുമായിരുന്നു ഭൂരിപക്ഷം. മണ്ഡലപുനർനിർണയത്തിനുശേഷം 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 7,774 വോട്ടായി കുറഞ്ഞുവെങ്കിൽ 2016ൽ ഭൂരിപക്ഷം 20,748 വോട്ടായി ഉയർന്നിരുന്നു.
കോന്നിയിലെ സ്ഥാനാർഥിനിർണയം: കോണ്‍ഗ്രസിന് എളുപ്പമാകില്ല
12:56 AM Sep 23, 2019 | Deepika.com