പാലാ: പാലായിലെ ചില ബൂത്തുകളിൽ സിപിഎം കള്ളവോട്ടിനു ശ്രമിക്കുന്നതായി സൂചനയുണ്ടെന്നും ഇത്തരം ബൂത്തുകളിൽ യുഡിഎഫ് പ്രത്യേക നിരീക്ഷണ ക്രമീകരണം ഏർപ്പെടുത്തുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പത്രസമ്മേളനത്തിൽ പറഞ്ഞു.
വോട്ടെടുപ്പ് അടുത്തപ്പോൾ വൻ പരാജയം ഭയന്നുള്ള പരിഭ്രമത്തിലാണ് ഇപ്പോൾ ഇടതുമുന്നണിയെന്നും പാലായിൽ കാൽ ലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ജോസ് ടോം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ ഭക്ഷണം ഏറ്റവും കൂടുതൽ കഴിക്കുന്നതു മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണ്. ഒട്ടേറെ കൊലക്കേസുകളിൽ വിചാരണ തടവുകാരായി മുഖ്യമന്ത്രിയുടെ പാർട്ടിയിലെ സഹപ്രവർത്തകർ അകത്തുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം സിപിഎം പ്രവർത്തകർ പ്രതികളായ 5,800ലേറെ കേസുകൾ പിൻവലിച്ചു.
ഒട്ടേറെ കേസുകളിൽ അന്വേഷണ സമയത്തുതന്നെ കേസ് അവസാനിപ്പിച്ചു പ്രതികളെ രക്ഷിക്കുകയാണ്. നിയമ സംവിധാനത്തെ കാറ്റിൽപറത്തി ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും കെ.എം. മാണി വേട്ടയാടിയ സിപിഎം ഇപ്പോൾ മാണിസാറിന്റെ പാലായിലെ തരംഗം കണ്ടാണ് മുതലക്കണ്ണിർ ഒഴുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപന വേളയിൽ എത്ര കോടിയുടെ ടെൻഡറുകളാണ് നടത്തിയതെന്നു വ്യക്തമാക്കണം. വലിയ കൊള്ളയാണ് കെഎസ്ഇബി ഇടപാടുകളിൽ നടത്തിട്ടുള്ളത്. ഇതിന്റെയെല്ലാം പ്രതികരണമാവും തെരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം പറഞ്ഞു.
പാലാ കേന്ദ്ര തെരഞ്ഞെടുപ്പു ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, അനസ് കണ്ടത്തിൽ, ജോസ് പുത്തൻകാലാ, ജയ്സണ് മാന്തോട്ടം തുടങ്ങിയവർ പങ്കെടുത്തു.
കള്ളവോട്ട് തടയാൻ ജാഗ്രത പാലിക്കുമെന്നു തിരുവഞ്ചൂർ
01:08 AM Sep 22, 2019 | Deepika.com