പാലാ: പരാജയം ഉറപ്പാണെന്നു മനസിലാക്കിയ യുഡിഎഫ് ചട്ടം ലംഘിച്ചുള്ള പ്രചാരണം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാലായിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. യുഡിഎഫ് രാഷ്ട്രപിതാവിന്റെ പടംവച്ചു ലഘുലേഖ പ്രചരിപ്പിക്കുന്നു.
സ്ഥാനാർഥിയുടെ പത്രിക തള്ളാൻ പര്യാപ്തമായ ചട്ടലംഘനമാണിതെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് പരാതി നൽകിയിട്ടുണ്ട്. കമ്മീഷൻ നടപടിയെടുക്കണം. രാഷ്ട്രപിതാവിനെ പ്രചാരണത്തിലേക്കു വലിച്ചിഴക്കുന്നതു ചട്ടലംഘനമാണ്. സ്ഥാനാർഥിയുടെ ചിഹ്നവും ചിത്രവും ലഘുലേഖയിലുണ്ട്.
രാഷ്ട്രീയ പ്രശ്നങ്ങൾ യുഡിഎഫ് പ്രചാരണത്തിൽ ഉന്നയിച്ചില്ല. സഹതാപത്തിന്റെ പേരിലാണ് യുഡിഎഫ് വോട്ടു തേടുന്നത്. കെ.എം. മാണിയോട് ഏറ്റവും ക്രൂരത കാണിച്ചതു യുഡിഎഫാണ്. നിരവധി അവസരങ്ങളുണ്ടായിട്ടും മാണിയെ മുഖ്യമന്ത്രിയാക്കാൻ കോണ്ഗ്രസ് തയാറായില്ല. ബാർ കോഴക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് കെ.എം. മാണിതന്നെ ആരോപണമുന്നയിച്ചു. കേരള കോണ്ഗ്രസ് ഉപസമിതിയുടെ റിപ്പോർട്ട് ജോസ് കെ. മാണിയുടെ പക്കലുണ്ടാകും. റിപ്പോർട്ട് പുറത്തു വിടാൻ തയാറുണ്ടോ.
കെ.എം. മാണിയെ ഒതുക്കാനാണ് കേസിൽ പ്രതിചേർത്തത് എന്നു കേരള കോണ്ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.കെ.എം. മാണിയെ പ്രതിചേർത്തതു തെറ്റായിപ്പോയെന്നു കുറ്റസമ്മതം നടത്താൻ ഉമ്മൻ ചാണ്ടി തയാറുണ്ടോ. മാണിയോട് കൂറുള്ളവർക്ക് രണ്ടില ചിഹ്നം പോലും കൊടുക്കാൻ കഴിഞ്ഞില്ല. ജോസ് കെ. മാണി -ജോസഫ് തർക്കം തുടരും. പാലാ മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ജോസഫ് ഗ്രൂപ്പിനൊപ്പം നിൽക്കുന്നുവെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ബിജെപി വോട്ട് യുഡിഎഫിനു മറിച്ചു കൊടുക്കുന്നത് പതിവ്. പാലായിൽ അതൊന്നും എൽഡിഎഫ് വിജയത്തെ ബാധിക്കില്ല. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ 450 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി ഏറ്റെടുത്തിട്ടുണ്ട്.
പാലായിൽ മാണി സി കാപ്പൻ ജയിച്ചാൽ മന്ത്രിയാക്കുമോ എന്ന ചോദ്യത്തിന് എല്ലാ എംഎൽഎമാർക്കും മന്ത്രിയാകാൻ അവകാശമുണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടി.
യുഡിഎഫ് ചട്ടലംഘനം നടത്തി: കോടിയേരി
01:08 AM Sep 22, 2019 | Deepika.com