പാലാ: അഴിമതി നടത്തുന്നതിലും പ്രതികളെ രക്ഷിക്കുന്ന കാര്യത്തിലും എൽഡിഎഫും യുഡിഎഫും പരസ്പര സഹായ സംഘങ്ങളാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പാലായിൽ പത്രസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. 2003ൽ കോട്ടയം ജില്ലാ സഹകരണ ബാങ്കിലെയും ഇളങ്ങുളം സഹകരണബാങ്കിലെയും കോടിക്കണക്കിനു രൂപയുടെ അഴിമതി കേസ് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ നേതാക്കൾ പ്രതികളായ കേസിൽ അവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉമ്മൻ ചാണ്ടി രണ്ടു ദിവസം കോട്ടയം ജില്ലയിൽ പദയാത്ര നടത്തുകയുണ്ടായി. എന്നാൽ, അദ്ദേഹം ഭരണത്തിലെത്തിയപ്പോൾ സിപിഎം നേതാക്കൾക്കെതിരായ വിജിലൻസ് കേസിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അഴിമതിയുടെ രേഖകളൊന്നും ഹാജരാക്കിയില്ല. ഇതോടെ പ്രതികളെല്ലാം രക്ഷപ്പെട്ടു അതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. പാലാരിവട്ടം പാലം അഴിമതിയിലും ഈ ഒത്തുതീർപ്പുകൾ നടക്കുന്നു. ഈ ഒത്തുകളി രാഷ്ട്രീയം കേരളത്തിന് ആപത്താണ്.
അഴിമതിക്കെതിരേ വികസന സംസ്കാരം കൊണ്ടുവരാൻ എൻഡിഎ ശ്രമിക്കും. ബിജെപി വോട്ടു മറിക്കുമെന്ന നട്ടാൽ മുളയ്ക്കാത്ത നുണയാണു സിപിഎം പ്രചരിപ്പിക്കുന്നത്. വോട്ട് മറിച്ച് എന്ന ആരോപണം തള്ളിക്കളയുന്നു. തരംതാണ രാഷ്ട്രീയമാണു കാപ്പൻ കളിക്കുന്നത്. സിപിഎം ഇന്നുവരെ പാലായിൽ മത്സരിക്കാത്തതെന്തേ എന്നും ശ്രീധരൻ പിള്ള ചോദിച്ചു. 2004ൽ സിപിഎം വോട്ടു മറിച്ചു എന്ന ആരോപണത്തെത്തുടർന്ന് എൽഡിഎഫ് നിയോഗിച്ച പന്ന്യൻ രവീന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ധൈര്യമുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ പുറത്തുവിടട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ, സംസ്ഥാന സമിതിയംഗങ്ങളായ പ്രഫ. വിജയകുമാർ, പി.ജെ. തോമസ്, ജില്ലാ ജനറൽ സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
ഇരുമുന്നണികളും അഴിമതിയിൽ സഹായ സംഘങ്ങൾ: ശ്രീധരൻപിള്ള
12:56 AM Sep 22, 2019 | Deepika.com