തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്പോൾ മുന്നണികൾ അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കണ്ടെത്താനുള്ള ആലോചനകളിലായിരിക്കും. പാലായിലെ വിധിയെഴുത്ത് സംസ്ഥാനത്തെ മറ്റ് അഞ്ചു മണ്ഡലങ്ങളിലെയും ഫലത്തെയും സ്വാധീനിക്കാം.
പാലായിലെ തെരഞ്ഞെടുപ്പു പോരിന്റെ ചൂടാറും മുന്പ് കേരളം മറ്റൊരു കടുത്ത തെരഞ്ഞെടുപ്പു പോരിലേക്കു കടക്കാൻ പോകുകയാണ്. ഒരു പക്ഷേ പാലായേക്കാൾ കടുത്ത പോര്.
എറണാകുളത്ത്
യുഡിഎഫിനു വ്യക്തമായ മുൻതൂക്കമുള്ള എറണാകുളം ഒഴിച്ചു നിർത്തിയാൽ മറ്റു നാലു മണ്ഡലങ്ങളിലും ആർക്കും ജയിക്കാവുന്ന സ്ഥിതി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനഹിതമറിയാനുള്ള മറ്റൊരു അവസരമെന്ന നിലയിൽ ഉപതെരഞ്ഞെടുപ്പുകൾ ഒരു മിനി പൊതുതെരഞ്ഞെടുപ്പിന്റെ അന്തരീക്ഷമുയർത്തും. ഭരണപക്ഷത്തിനും യുഡിഎഫിനും എൻഡിഎയ്ക്കും ഒരു പോലെ പ്രതീക്ഷിക്കാനും ആശങ്കപ്പെടാനും വക നൽകുന്നതാണ് ഈ ഉപതെരഞ്ഞെടുപ്പുകൾ എന്ന പ്രത്യേകതയുമുണ്ട്.
ബിജെപി കരുത്തു തെളിയിച്ച വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കടുത്ത ത്രികോണ മത്സരമായിരിക്കും അരങ്ങേറുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ രണ്ടു മണ്ഡലങ്ങളിലും യുഡിഎഫിനു പിന്നിലായി രണ്ടാമതെത്തിയതു ബിജെപി ആയിരുന്നു. അതിൽത്തന്നെ മഞ്ചേശ്വരത്തു ബിജെപിയുടെ കെ. സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വെറും 89 വോട്ടുകൾക്കായിരുന്നു.
അഞ്ചു മണ്ഡലങ്ങളിൽ നാലും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. എ.എം. ആരിഫ് ഒഴിഞ്ഞ അരൂർ മാത്രമാണ് എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ്.
അഞ്ചു മണ്ഡലങ്ങളിലും ഇടതുപക്ഷത്തു മത്സരിച്ചതു സിപിഎം സ്ഥാനാർഥികളാണ്. അടുത്ത ചൊവ്വാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. അന്നുതന്നെ എൽഡിഎഫ് സംസ്ഥാന സമിതിയും ചേരും. ഒരു പക്ഷേ സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം അന്നുണ്ടാകാം. ഏതായാലും എൽഡിഎഫിനു സ്ഥാനാർഥി നിർണയം കീറാമുട്ടിയാകില്ല.
യുഡിഎഫിൽ മഞ്ചേശ്വരം ഒഴികെ നാലിടത്തും കോണ്ഗ്രസാണു മത്സരിക്കുന്നത്. സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കു കോണ്ഗ്രസ് ഉടൻ കടക്കും. മഞ്ചേശ്വരത്ത് മുസ്ലിം ലീഗാ ണു മത്സരിക്കുന്നത്.
വട്ടിയൂർക്കാവിൽ
വട്ടിയൂർക്കാവിൽ കെ. മുരളീധരൻ ഒഴിഞ്ഞ സീറ്റിലേക്കാണു മത്സരം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ ബിജെപി സ്ഥാനാർഥി ഒ. രാജഗോപാൽ ഒന്നാമതെത്തിയെങ്കിലും പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. മുരളീധരൻ കുമ്മനം രാജശേഖരനെ പിന്തള്ളി സീറ്റ് നിലനിർത്തുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും കുമ്മനംതന്നെ സ്ഥാനാർഥിയായെങ്കിലും വട്ടിയൂർക്കാവിൽ ശശി തരൂർ 2,836 വോട്ടിനു മുന്നിലെത്തി. രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന്റെ സിപിഐ സ്ഥാനാർഥികൾ ഏറെ പിന്നിൽ മൂന്നാമതായെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിക്കു മോശമല്ലാതെ വോട്ടു പിടിക്കാൻ സാധിച്ചു. എങ്കിലും മൂന്നാമതായിപ്പോയി. ഇപ്പോൾ ഉപതെരഞ്ഞെടുപ്പു നടക്കുന്പോൾ മണ്ഡലം ആരെ തുണയ്ക്കുമെന്നു പ്രവചിക്കാനാകില്ല.
കോന്നിയിൽ
അടൂർ പ്രകാശ് കുത്തകയാക്കി വച്ചിരുന്ന കോന്നിയിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നിർണായകമായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം വിജയത്തിൽ നിർണായക ഘടമാകുമെന്നു ചുരുക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് 20,748 വോട്ടിന്റെ തകർപ്പൻ വിജയം നേടിയെങ്കിൽ കടുത്ത ത്രികോണ മത്സരം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ലീഡ് 2721 ആയി താണു. മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പിൽ 16,713 വോട്ടുകൾ മാത്രം നേടിയ എൻഡിഎ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയപ്പോൾ വോട്ട് 46,506 ആയി ഉയർന്നു. രണ്ടാം സ്ഥാനത്ത് എത്തിയ എൽഡിഎഫ് സ്ഥാനാർഥിയേക്കാൾ 440 വോട്ടിനു മാത്രം പിന്നിൽ.
അരൂരിൽ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.എം. ആരിഫ് 38,519 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷത്തിൽ വിജയിച്ച അരൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പക്ഷേ ആരിഫിനു ലീഡ് നേടാൻ സാധിച്ചില്ല. ഇവിടെ യുഡിഎഫ് 648 വോട്ടിനു മുന്നിലെത്തി. അരൂരിലും എന്തും സംഭവിക്കാം എന്നതിന്റെ സൂചന. അദ്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കിൽ എറണാകുളം യുഡിഎഫിനു സുരക്ഷിത മണ്ഡലമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ 21,949 വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് 31,178 ആക്കി ഉയർത്തി.
മഞ്ചേശ്വരത്ത്
മഞ്ചേശ്വരത്ത് സമീപകാല തെരഞ്ഞെടുപ്പുകളിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. ഇക്കുറിയും സാധ്യത അതിനുതന്നെ. കടുത്ത ത്രികോണ മത്സരത്തിലേക്കു മഞ്ചേശ്വരം ഒരിക്കൽകൂടി നീങ്ങുമെന്ന് ഉറപ്പിക്കാം.
ഭരണ- പ്രതിപക്ഷങ്ങൾ തമ്മിൽ പാലായിൽ കടുത്ത വാക്പോരാണ് അരങ്ങേറിയത്. ഇതു തന്നെയാകും അഞ്ചു മണ്ഡലങ്ങളിലും ആവർത്തിക്കാൻ പോകുന്നത്. പാലാരിവട്ടം പാലം അഴിമതി യുഡിഎഫിനെതിരേ ഭരണപക്ഷം ഉയർത്തിയപ്പോൾ കിഫ്ബി മുതൽ പല വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷവും ഭരണമുന്നണിക്കെതിരേ അഴിമതി തന്നെ ആക്ഷേപമാക്കുകയായിരുന്നു.
ആരോപണ-പ്രത്യാരോപണങ്ങൾ വരുംദിനങ്ങളിലും തുടരും. പുതിയ ആരോപണങ്ങളും ഉയർന്നു വരാം. ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണു പാലായിൽ താഴേത്തട്ടിലെ അനുഭവത്തിൽനിന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഏതായാലും പിണറായി സർക്കാരിന്റെ ജനപ്രീതി അളക്കുന്നതിനുള്ള അവസരമായി ഉപതെരഞ്ഞെടുപ്പുകൾ മാറുമെന്ന കാര്യത്തിൽ തർക്കമില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിച്ച ശബരിമല വിഷയവും തെരഞ്ഞെടുപ്പു വിഷയമാക്കാൻ യുഡിഎഫ് മടിക്കില്ലെന്നു പാലാ തെളിയിച്ചു.
ഏതായാലും ഭരണപക്ഷത്തിനും യുഡിഎഫിനും എൻഡിഎയ്ക്കും നിർണായകമായ തെരഞ്ഞെടുപ്പാണു വരാൻ പോകുന്നത്. വരുംനാളുകളിലെ അവരുടെ സാധ്യതകളും ഈ തെരഞ്ഞെടുപ്പുഫലങ്ങളെ വലിയൊരു പരിധി വരെ ആശ്രയിച്ചിരിക്കുന്നു.
സാബു ജോണ്
പാലായ്ക്കു ശേഷം പഞ്ചഗുസ്തി
12:56 AM Sep 22, 2019 | Deepika.com