കാസർഗോഡ്: മഞ്ചേശ്വരത്ത് ഇക്കുറി പോരാട്ടം കനക്കും. കഴിഞ്ഞതവണ നേടിയത് നേരിയ വിജയമാണെന്നത് യുഡിഎഫിനെ കൂടുതൽ ജാഗ്രതയ്ക്കു പ്രേരിപ്പിക്കുന്നു. ദേശീയതലത്തിലെയും കർണാടകയിലെയും വിജയത്തിന്റെ പിൻബലത്തിൽ മഞ്ചേശ്വരത്ത് കാവിക്കൊടി പാറിക്കാൻ ബിജെപി എല്ലാ തന്ത്രങ്ങളും പയറ്റുകതന്നെ ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ കനത്തതോൽവിക്കു തിരിച്ചടി നൽകാനുള്ള അവസരമായാണ് എൽഡിഎഫ് കരുതുന്നത്. ഇങ്ങനെ മൂന്നു കൂട്ടരും വാശിയിലാകുമ്പോൾ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വീറും വാശിയും ഏറുമെന്നുറപ്പ്.
യുഡിഎഫിനു വേണ്ടി കളത്തിലിറങ്ങുന്ന മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തെ കള്ളവോട്ടെന്ന ആരോപണത്തെ മറികടക്കാൻ മികച്ച വിജയത്തിൽ കുറഞ്ഞൊന്നും മതിയാകില്ല. അതിനാൽ മികച്ച സ്ഥാനാർഥിയെത്തന്നെയായിരിക്കും ലീഗ് ഗോദയിലിറക്കുക. ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീനാണ് സാധ്യതയേറെയുള്ള സ്ഥാനാർഥി. ചെർക്കളം അബ്ദുള്ള മത്സരരംഗത്തുനിന്നു മാറിനിന്നപ്പോൾ മുതൽ മഞ്ചേശ്വരത്ത് കേട്ടുതുടങ്ങിയ പേരാണ് ഖമറുദ്ദീന്റേത്. ഒരുവിഭാഗം ഉയർത്തിയ പ്രാദേശികവാദമായിരുന്നു അന്നു വിനയായത്. ജില്ലയുടെ തെക്കേയറ്റത്തുനിന്നു വരുന്ന ഖമറുദ്ദീന് മഞ്ചേശ്വരവും കാസർഗോഡുമായി നേരിട്ടുബന്ധമില്ലെന്ന വാദമാണ് അന്ന് ഉയർന്നുകേട്ടത്. അങ്ങനെയാണ് പി.ബി. അബ്ദുൾ റസാഖ് സ്ഥാനാർഥിയായത്. എന്നാൽ നേതൃനിരയിലെത്തി പാർട്ടിവേദികളിൽ നിറഞ്ഞുനിൽക്കുന്ന ഖമറുദ്ദീൻ ഇതിനകം മികച്ച സ്വീകാര്യത നേടിയെടുത്തിട്ടുണ്ട്. പാർട്ടിപ്രവർത്തനവും ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട് കാസർഗോഡ് കേന്ദ്രമായിത്തന്നെയാണ് ഏറെനാളായി പ്രവർത്തിക്കുന്നതും.
ഖമറുദ്ദീനല്ലെങ്കിൽ ലീഗിൽനിന്ന് പെട്ടെന്ന് ഉയർന്നുവരുന്ന പേര് നിലവിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ എ.കെ.എം. അഷ്റഫിന്റേതാണ്. പൊതുസ്വീകാര്യനായ മുൻ മന്ത്രി സി.ടി. അഹമ്മദലിക്ക് വീണ്ടും അവസരം നൽകണമെന്ന വാദവുമായി മറ്റൊരുവിഭാഗവും രംഗത്തുണ്ട്. ഇതൊന്നുമല്ലെങ്കിൽ മുമ്പ് അഴീക്കോട് മണ്ഡലത്തിലേക്ക് കെ.എം. ഷാജിയെ ഇറക്കിയതുപോലെ യൂത്ത് ലീഗ് സംസ്ഥാന നേതാവ് പി.കെ. ഫിറോസിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കാനുള്ള സാധ്യതകളും പറഞ്ഞുകേൾക്കുന്നു. കഴിഞ്ഞതവണത്തെ വിജയം കേവലം 89 വോട്ടുകൾക്കായിരുന്നതുകൊണ്ട് സ്ഥാനാർഥിനിർണയം ഏറെ നിർണായകമാണെന്ന് ലീഗ് കേന്ദ്രങ്ങൾക്ക് ബോധ്യമുണ്ട്.
ലീഗിന്റെ കണക്കുകൂട്ടലിന്റെ നേരെ മറുവശത്താണ് ബിജെപിയും കരുനീക്കുന്നത്. കഴിഞ്ഞതവണത്തെ പരാജയം കേവലം 89 വോട്ടുകൾക്കായിരുന്നതുകൊണ്ട് കെ. സുരേന്ദ്രനെതന്നെ വീണ്ടും രംഗത്തിറക്കിയാൽ വിജയം നേടാനാകുമെന്ന വാദമാണ് പൊതുവേ ഉയരുന്നത്. എന്നാൽ വർഷങ്ങളായി മഞ്ചേശ്വരം കേന്ദ്രമാക്കി പാർട്ടിപ്രവർത്തനം നടത്തുകയും എതിരാളികളുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനഘട്ടത്തിൽ പാർട്ടിയെ വിജയത്തിനു വിളിപ്പാടകലെവരെ എത്തിക്കുകയും ചെയ്തിട്ടും സ്വന്തം പാർട്ടിക്കകത്തെ ചില ഉൾപോരുകൾ തനിക്കെതിരായെന്ന തിരിച്ചറിവ് സുരേന്ദ്രനെ പിന്നോട്ടുവലിക്കുന്നു. തനിക്കുപകരം സുരേന്ദ്രൻ നിർദേശിക്കുന്നത് ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ കെ. ശ്രീകാന്തിന്റെ പേരാണ്. കഴിഞ്ഞ ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം നടത്തിയ രവീശ തന്ത്രി കുണ്ടാർ, ജില്ലയിലെ മുതിർന്ന നേതാക്കളായ സഞ്ജീവ ഷെട്ടി, ബി. ബാലകൃഷ്ണ ഷെട്ടി തുടങ്ങിയ പേരുകളും മുൻനിരയിലുണ്ട്. മഞ്ചേശ്വരവുമായി അടുത്ത ബന്ധമുള്ള മംഗളൂരു എംപി നളിൻകുമാർ കട്ടീൽ ബിജെപിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായത് പ്രചാരണരംഗത്ത് കൂടുതൽ ഊർജം പകരും. മത്സരരംഗത്തേക്കില്ലെന്നു പറയുമ്പോഴും മഞ്ചേശ്വരത്തെ എല്ലാ പ്രശ്നങ്ങളിലും സജീവമായ ഇടപെടൽ നടത്തി ബന്ധം നിലനിർത്താൻ കെ. സുരേന്ദ്രൻ ശ്രമിക്കുന്നുണ്ട്. മഞ്ചേശ്വരം കാരുണ്യമാതാ ദേവാലയത്തിനുനേരെ ആക്രമണമുണ്ടായപ്പോഴും സുരേന്ദ്രൻ നേരിട്ടെത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
പത്തുവർഷം മുമ്പ് സി.എച്ച്. കുഞ്ഞമ്പു നേടിയ അദ്ഭുതവിജയത്തിന്റെ ഹാംഗ്ഓവറാണ് ഇപ്പോഴും ഇടതുമുന്നണിയുടെ മനസിലുള്ളത്. അതിനുശേഷം വീണ്ടും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കുഞ്ഞമ്പു മാത്രമാണ് എന്നും സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടികയിൽ ഒന്നാംസ്ഥാനത്തുണ്ടായിരുന്നത്. പക്ഷേ ഇത്തവണ അതിനു മാറ്റംവരുമെന്നാണ് സൂചനകൾ. ജില്ലാ കമ്മിറ്റി അംഗമായ കെ.ആർ. ജയാനന്ദയെ മുൻനിർത്തിയാണ് സിപിഎം കരുക്കൾ നീക്കുന്നത്.
മഞ്ചേശ്വരത്ത് പോരാട്ടം കനക്കും
12:24 AM Sep 22, 2019 | Deepika.com