തൊടുപുഴ: വാഗമണിൽ സ്വകാര്യ എസ്റ്റേറ്റ് ഉടമ സർക്കാർ ഭൂമി കൈയേറി മറിച്ചുവിറ്റതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. കൈയേറ്റം സംബന്ധിച്ചു നടത്തിയ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു. എറണാകുളം സ്വദേശിയായ സ്വകാര്യ എസ്റ്റേറ്റ് ഉടമ 1989ൽ വാഗമണ്ണിൽ സ്വന്തമായി വാങ്ങിയ 54 ഏക്കർ തേയിലത്തോട്ടത്തിനു സമീപത്തെ 55 ഏക്കറോളം റവന്യുഭൂമിയാണു കൈയേറി പ്ലോട്ടുകളാക്കി മറിച്ചുവിറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കൈയേറിയ ഭൂമിക്കു പീരുമേട് താലൂക്കിലെ അക്കാലയളവിലെ റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ പട്ടയം സന്പാദിച്ചതായും എന്നാൽ, പട്ടയത്തിലെ പല പേരുകളും വ്യാജമാണെന്നും ഇതിനു റവന്യു ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ കുറ്റക്കാരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ ഭൂമി തട്ടിപ്പിനു ആരുടെയൊക്കെ ഒത്താശ ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാകുകയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എസ്റ്റേറ്റ് ഉടമയുടെ ആദ്യഭാര്യ വസ്തു സംബന്ധമായ തർക്കത്തെത്തുടർന്നു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ തോതിൽ റവന്യു ഭൂമി കൈയേറിയതായി കണ്ടെത്തിയത്.
വാഗമണ്ണിൽ സർക്കാർ ഭൂമി കൈയേറി മറിച്ചുവിറ്റതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്
12:06 AM Sep 22, 2019 | Deepika.com