തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ 15 സെന്റിൽ കൂടുതൽ വിസ്തീർണമുള്ള പട്ടയ ഭൂമികളിലെ നിർമാണ പ്രവർത്തനങ്ങൾ അനധികൃതമാക്കുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. കഴിഞ്ഞ ഓഗസ്റ്റ് 22ലെ സർക്കാർ ഉത്തരവ് പ്രകാരം ജില്ലയിലെ 15 സെന്റിൽ കൂടുതൽ വിസ്തീർണമുള്ള പട്ടയ ഭൂമികളിൽ വിവിധ സർക്കാർ വകുപ്പുകളുടെ അനുമതിയോടെ നടന്നിട്ടുള്ള നിർമാണ പ്രവൃത്തികൾ അനധികൃതമാകും. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി.
മറ്റു 13 ജില്ലകളിലും നടന്നിട്ടുള്ള ചട്ടലംഘനങ്ങൾക്കെല്ലാം നിയമ സംരക്ഷണം നൽകുന്പോഴും ഇടുക്കി ജില്ലയിലെ ഭൂഉടമകളെ മാത്രം കൈയേറ്റക്കാരും ചട്ടലംഘകരുമായി ചിത്രീകരിക്കുന്നതാണു സർക്കാരിന്റെ പുതിയ ഉത്തരവ്. അത് ഇടുക്കി ജില്ലയിലെ ജനങ്ങളോടുള്ള തികഞ്ഞ അവഗണനയാണ്. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം ഹൈറേഞ്ച് മേഖലയിൽ നാല് ഏക്കർ ഭൂമിക്കു വരെ നിയമാനുസരണം പട്ടയം നൽകാം.
15 സെന്റിൽ താഴെയും 15 സെന്റിനു മേലും വിസ്തീർണമുള്ള ഭൂമിയുടെ പട്ടയ ഉടമസ്ഥരെ രണ്ടായി കാണുന്നതു നീതികരിക്കാനാവില്ലെന്നും പരാതിയിൽ പറയുന്നു. 1964ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരവും, 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരവും വിതരണം ചെയ്യപ്പെട്ട കേരളത്തിലെ എല്ലാ ജില്ലകളിലെയും പട്ടയ ഭൂമികളിൽ പട്ടയ വ്യവസ്ഥകൾ നിലനിൽക്കെത്തന്നെയാണു വീടുകളും, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളും, റോഡുകളും അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഇതര നിർമാണ പ്രവർത്തനങ്ങളും നടത്തിയിട്ടുള്ളത്. ഇതിനെല്ലാം വിവിധ സർക്കാർ വകുപ്പുകൾ അംഗീകാരം നൽകിയിട്ടുള്ളതുമാണ്-ഡീൻ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
പരിസ്ഥിതിക്കു ദോഷകരമാവത്തവിധം വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് 1964 ലെ ഭൂമിപതിവ് ചട്ടങ്ങളും 1993 ലെ പ്രത്യേക ഭൂമിപതിവ് ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നും പരാതിയിൽ പറയുന്നു.
പട്ടയം റദ്ദാക്കൽ: ഉത്തരവ് പിൻവലിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി
11:56 PM Sep 21, 2019 | Deepika.com