കാസര്‍ഗോഡ്: കേരളം കണ്ടതില്‍വച്ച് ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് സംസ്ഥാന വൈദ്യുതി വകുപ്പില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വ്യാപകമായ അഴിമതി നടക്കുമ്പോഴും വകുപ്പ് മന്ത്രി എം.എം. മണി ഒന്നും അറിയുന്നില്ലെന്നാണ് പറയുന്നതെന്നും ലാവ്ലിന് അഴിമതി നടന്നപ്പോഴും ഒന്നും അറിയില്ലെന്നുതന്നെയാണ് ഇവര്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കാസർഗോട്ട് ഡിസിസി ഓഫീസിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
150 കോടിക്ക് തീര്‍ക്കേണ്ട ട്രാന്‍സ്ഗ്രിഡ് പദ്ധതി 350 കോടി ചെലവിട്ടാണ് പൂർത്തിയാക്കുന്നത്. കരാറുകാര്‍ക്ക് ബോര്‍ഡ് പണം വാരിക്കോരി കൊടുക്കുന്നത് അഴിമതി നടത്താനാണ്. പദ്ധതികള്‍ക്ക് കരാർ നല്‍കുന്നതിന് നിബന്ധനകൾ തയാറാക്കുമ്പോൾ കമ്പനികളുമായി ഒത്തുകളിച്ച് കൂട്ടുകച്ചവടം നടത്തുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നണിക്കും സിപിഎമ്മിനും പണമുണ്ടാക്കാനാണ് ഈ പദ്ധതിക്ക് 65 ശതമാനം പണം അധികം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.
കള്ളത്തരം കൈയോടെ പിടിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും വിറളിപിടിക്കുകയാണ്. മുഖ്യമന്ത്രി ഭയപ്പെടുത്തിയാല്‍ പേടിച്ചോടുന്നവരല്ല താനും യുഡിഎഫുമെന്ന് രമേശ് ചെന്നിത്തല ഓർമിപ്പിച്ചു. ജയിലിലെ ഭക്ഷണം കാണിച്ചു ഭയപ്പെടുത്തുന്ന പിണറായി വിജയൻ, ലാവ്ലിൻ കേസ് 30 ന് സുപ്രീംകോടതിയിൽ വിചാരണയ്ക്ക് എടുക്കുന്നതിന്റെ ഭയപ്പാടിലാണെന്ന് എല്ലാവര്‍ക്കുമറിയാം. തന്റെ തലയ്ക്ക് ചേരുന്ന തൊപ്പി മാത്രമേ താൻ വയ്ക്കാറുള്ളൂവെന്ന് മുഖ്യമന്ത്രിക്കുള്ള മറുപടിയായി രമേശ് പറഞ്ഞു.
കിഫ്ബിയില്‍ ഒന്നും സുതാര്യമല്ല. വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. 2500 കോടി ചെലവഴിച്ച് 20 ശതമാനം പദ്ധതികള്‍ മാത്രമാണ് ഇതുവരെ നടത്തിയത്. ബാക്കി പദ്ധതികളെല്ലാം പാതിവഴിയിലാണ്. പദ്ധതിയുടെ ഓഡിറ്റ് തടയുന്നതും അഴിമതികള്‍ പുറത്തുവരുന്നതിനെ ഭയന്നാണ്. കെഎസ്ഇബിയുടെ ട്രാന്‍സ്ഗ്രിഡിന് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്ന തന്റെ ആരോപണത്തെ ഫലത്തില്‍ അംഗീകരിക്കുകയാണ് കെഎസ്ഇബി പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ ചെയ്തിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ സാധാരണ എസ്റ്റിമേറ്റ് തുകയെക്കാള്‍ വളരെ ഉയര്‍ന്ന തുകയ്ക്കാണ് ട്രാന്‍സ്ഗ്രിഡ് കരാര്‍ നല്‍കിയതെന്ന തന്റെ ആരോപണം കെഎസ്ഇബി നിഷേധിച്ചിട്ടില്ല. ഇതിനെതിരേ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ദ്രുതപരിശോധന നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവ് സർക്കാരിനെ വെല്ലുവിളിച്ചു.
ട്രാന്‍സ്ഗ്രിഡിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്കായി ബോര്‍ഡിലെ ജൂണിയറായ ഡപ്യൂട്ടി ചീഫ് എന്‍ജിനിയർക്ക് ചീഫ് എന്‍ജിനിയറുടെ അധിക ചുമതല നല്കി അവിടെ നിയമിച്ചിരുന്നു. നിരവധിപേരെ മറികടന്നാണ് എസ്റ്റിമേറ്റ് തയാറാക്കാനായി ഇദ്ദേഹത്തെ അവിടെ നിയമിച്ചത്. ഇദ്ദേഹം പിന്നീട് ചീഫ് എന്ജിനിയറായപ്പോള് ഉത്തരമേഖല ചീഫ് എന്‍ജിനിയറായി നിയമിച്ച് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മുഴുവന്‍ ചുമതലയും നല്‍കുകയും ചെയ്തു. തുടര്‍ന്ന് ട്രാന്‍സ്ഗ്രിഡ് ചീഫ് എന്‍ജിനിയറുടെ തസ്തികയുണ്ടാക്കി ഇദ്ദേഹത്തെ അതിൽ നിയമിച്ചു. അഴിമതിക്ക് കളമൊരുക്കാനാണ് ഇതെല്ലാം ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, സണ്ണി ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, ജി. രതികുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി. ഖമറുദ്ദീൻ, കൺവീനർ എ. ഗോവിന്ദൻനായർ, പി.എ. അഷ്റഫലി, കരിമ്പിൽ കൃഷ്ണൻ, എം. കുഞ്ഞമ്പുനമ്പ്യാർ, വിനോദ് കുമാർ പള്ളയിൽവീട്, ബാലകൃഷ്ണൻ പെരിയ, പി.കെ. ഫൈസൽ, സി.വി. ജയിംസ്, ബി. സുബ്ബയ്യ റൈ എന്നിവരും പ്രതിപക്ഷനേതാവിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വൈദ്യുതി വകുപ്പിൽ തീവെട്ടിക്കൊള്ള: രമേശ് ചെന്നിത്തല
11:56 PM Sep 21, 2019 | Deepika.com