പാലാ: കിഫ്ബി വഴി നടപ്പിലാക്കുന്ന കെഎസ്ഇബി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ മറവിൽ വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ടെൻഡർ ചെയ്തതു മാനദണ്ഡങ്ങൾ പാലിക്കാതെയാണ്.
കെഎസ്ഇബിയുടെ അടിസ്ഥാന നിരക്കിനേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ഇവയുടെ കരാർ നൽകിയിരിക്കുന്നത്. സർക്കാരിന് ഇഷ്ടമുള്ള കന്പനികൾക്കായി മാനദണ്ഡങ്ങൾ മാറ്റിവച്ചു. എസ്റ്റിമേറ്റാകട്ടെ സാധാരണ നിരക്കിലും 60 ശതമാനം ഉയർന്ന നിരക്കിൽ സ്പെഷൽ റേറ്റ് ആയാണ് തയാറാക്കിയത്. അറുപതു ശതമാനത്തോളം ഉയർത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേൽ പിന്നീടും 50 മുതൽ 80 ശതമാനം വരെ ഉയർന്ന തുകയ്ക്കാണ് കരാറുകൾ നൽകിയത്. ആകെ 800 കോടിയോളം രൂപയ്ക്കാണ് കരാറുകൾ നൽകിയത്.
എൽ ആൻഡ് ടി, സ്റ്റെർലൈറ്റ് എന്നീ കന്പനികൾക്കാണ് കരാർ നൽകിയത്. ഇവരെ ഉൾക്കൊള്ളിക്കാൻ അനുകൂലമായ നിബന്ധനകൾ ഉൾപ്പെടുത്തി. പദ്ധതികൾ വിലയിരുത്തി അപ്രൈസൽ നടത്തിയത് കിഫ്ബിയുടെ വിവാദ കന്പനിയായ ടെറാനസ് കന്പനിയാണ്. ഇതിന്റെ അഡ്വൈസർ കെഎസ്ഇബിയിൽ നിന്നു വിരമിച്ച ട്രാൻസ്മിഷൻ ഡയറക്ടറാണ്. ഈ വ്യക്തി തന്നെയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്പോഴാണ് കരാർ ഒപ്പിട്ടത്.
കിഫ്ബി എന്തുകൊണ്ട് സിഎജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്ന് ചെന്നിത്തല ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ കേസ് ഒക്ടോബർ ഒന്നിന് സുപ്രീംകോടതിയിൽ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു മന്ത്രി എം.എം. മണി പ്രതികരിച്ചു. ഉത്തരവാദിത്വമുള്ള നേതാവാണെങ്കിൽ പരാതി നൽകണം. ആരോപണങ്ങൾക്കു പിന്നിൽ പാലായിലെ തെരഞ്ഞെടുപ്പ് അങ്കലാപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി സിബിഐ അന്വേഷിക്കണം: പ്രതിപക്ഷ നേതാവ് ചെന്നിത്തല
01:26 AM Sep 21, 2019 | Deepika.com