പാലാ: ഒരു മാസം നീണ്ടുനിന്ന വാശിയേറിയ പ്രചാരണത്തിനു സമാപനംകുറിച്ചു പാലാ ഉപതെഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിനു കലാശക്കൊട്ടോടെ സമാപനം. ഇനി രണ്ടു നാൾ നിശബ്ദ പ്രചാരണം. തിങ്കളാഴ്ച വിധിയെഴുത്ത്. ഇന്നുകൂടി പരസ്യ പ്രചാരണത്തിനു സമയം ഉണ്ടായിരുന്നെങ്കിലും ശ്രീനാരായണ ഗുരു സമാധിയോടനുബന്ധിച്ചാണ് ഇന്നലെ കലാശക്കൊട്ട് നടത്താൻ മൂന്നു മുന്നണികളും തീരുമാനിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ നഗരവീഥികൾ നിശ്ചിത സ്ഥലപ്രകാരം മൂന്നു മുന്നണികളും കൈയടക്കി. ടൗണ്‍ ഹാൾ മുതൽ ടൗണ്‍ ബസ് സ്റ്റാൻഡു വരെയായിരുന്നു യുഡിഎഫിനു കലാശക്കൊട്ടിനായി അനുവദിച്ചിരുന്നത്. കുരിശുപള്ളിക്കവലയിലെ തെരഞ്ഞെടുപ്പ് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു കലാശക്കൊട്ട്. സ്ഥാനാർഥി അഡ്വ. ജോസ് ടോമിനൊപ്പം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ. മാണി എംപി എന്നിവർ കലാശക്കൊട്ടിനു നേതൃത്വം നൽകി. പൈനാപ്പിൾ ചിഹ്നവുമായി നൂറുകണക്കിനു പ്രവർത്തകരാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കലാശക്കൊട്ടിനായി എത്തിയത്.
ടൗണ്‍ ബസ് സ്റ്റാൻഡിനു മുന്പിൽനിന്നു ളാലം പാലം വരെയാണ് എൽഡിഎഫ് കലാശക്കൊട്ട് നടത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു നൂറുകണക്കിനു പ്രവർത്തകർ കലാശക്കൊട്ടിനായി എത്തി. നേതാക്കൾ പ്രകടനമായി ളാലം പാലം ജംഗ്ഷനിലേക്ക് നീങ്ങി. വാദ്യമേളങ്ങളുടെ അകന്പടിയോടെ നടന്നു നീങ്ങിയ പ്രകടനം കിഴതടിയൂർ കവലയിലെത്തിയപ്പോൾ സ്ഥാനാർഥി തുറന്ന വാഹനത്തിൽ കയറി. തുടർന്ന് സ്ഥാനാർഥിയെ ആനയിച്ചു സമാപന വേദിയായ കാർമൽ ജംഗ്ഷനിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗത്തോടെ പരസ്യ പ്രചാരണത്തിനു സമാപനമായി.
കടപ്പാട്ടൂർ ജംഗ്ഷനിൽനിന്നു സ്ഥാനാർഥിയുമായി പ്രകടനമായി ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയാണ് എൻഡിഎ കൊട്ടിക്കലാശം നടത്തിയത്. ചെണ്ടമേളവും അമ്മൻകുടവുമായി വിവിധ കലാരൂപങ്ങളും എൻഡിഎ കൊട്ടിക്കലാശത്തിനു കൊഴുപ്പേകി. എൻഡിഎ നേതാക്കളായ എം.ടി. രമേശ്, പി.സി. ജോർജ്, പി.സി. തോമസ്, അഡ്വ. ഷോൺ ജോർജ് തുടങ്ങിയ നേതാക്കൾ കലാശക്കൊട്ടിൽ അണിചേർന്നു.
ആവേശക്കൊടുമുടിയിൽ കലാശക്കൊട്ട്
01:26 AM Sep 21, 2019 | Deepika.com