മരട്: ഫ്ളാറ്റ് പൊളിച്ചുനീക്കാൻ സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും അനിശ്ചിതാവസ്ഥ തുടരുന്നു. പൊളിക്കാനുള്ള ഉത്തരവു നടപ്പിലാക്കി ഇന്നലെ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കഴിഞ്ഞ ആറിനു സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നത്. ഉത്തരവ് നടപ്പാക്കാത്ത പക്ഷം സംസ്ഥാന ചീഫ് സെക്രട്ടറി 23ന് നേരിട്ടു കോടതിയിൽ ഹാജരായി കാരണം ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
ഉത്തരവു ലഭിച്ചതിനെത്തുടർന്ന് അടിയന്തര നടപടി ആവശ്യപ്പെട്ട് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്കു വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി എൻ. സജുകുമാർ കഴിഞ്ഞ ഏഴിന് മരട് നഗരസഭയ്ക്ക് കത്തയച്ചു. സുപ്രീം കോടതി ഉത്തരവു നടപ്പാക്കി 18 നകം റിപ്പോർട്ട് നൽകാനായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. ഇതു പാലിക്കുന്നതിന്റെ ഭാഗമായി ഒൻപതിന് നഗരസഭാ സെക്രട്ടറി ഫ്ളാറ്റ് സമുച്ചയങ്ങളിലെ താമസക്കാർക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ പത്രപരസ്യം വഴി നഗരസഭ ടെൻഡറും ക്ഷണിച്ചിരുന്നു. ഫ്ളാറ്റുകൾ ഒഴിയുന്ന താമസക്കാർക്കായി പകരം സംവിധാനം ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങളും നടത്തി.
അതോടെ പ്രതിഷേധം ശക്തിപ്പെട്ടു. ഒരാൾ പോലും ഒഴിയാൻ തയാറാവാത്ത സാഹചര്യത്തിൽ നഗരസഭ തുടർനടപടികളുമായി മുന്നോട്ടുപോയില്ല. അതിനിടെ സർക്കാർ തലസ്ഥാനത്തു സർവകക്ഷി യോഗം വിളിച്ചു ഫ്ളാറ്റ് ഉടമകളെ സംരക്ഷിക്കുന്നതിനു വേണ്ടതെല്ലാം ചെയ്യാൻ തീരുമാനിച്ചു. പൊളിച്ചുനീക്കാനുള്ള സമയപരിധി അവസാനിച്ചിരിക്കേ, ഒഴിപ്പിക്കലിനെതിരേ ഫ്ളാറ്റുടമകൾ ഇന്നലെ കേരള ഹൈക്കോടതിയിൽ മറ്റു രണ്ടു ഹർജി കൂടി നൽകിയെങ്കിലും അവ 23 നു ശേഷമേ പരിഗണിക്കൂ.
നഗരസഭ നാളിതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് വ്യാഴാഴ്ച രാത്രി സെക്രട്ടറി ഡെപ്യൂട്ടി ചീഫ് സെക്രട്ടറിക്കു നൽകിയിരുന്നു.
മരട് ഫ്ളാറ്റ്: അനിശ്ചിതത്വം തുടരുന്നു
12:24 AM Sep 21, 2019 | Deepika.com