തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എസ്ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നാമനിർദേശം ചെയ്യാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. പരിഷ്കരിച്ച മോട്ടോർ വാഹന നിയമ പ്രകാരം പോലീസിൽ ട്രാഫിക് ബ്രാഞ്ചിലെ എസ് ഐക്കും മുകളിലുള്ള ഓഫീസർമാർക്കുമാണ് കുറ്റകൃത്യങ്ങൾ രാജിയാക്കുന്നതിന് (കോന്പൗണ്ട് ചെയ്യുന്നതിന്) അധികാരം നൽകിയിട്ടുള്ളത്.
ട്രാഫിക് വിഭാഗം ഇല്ലാത്ത സ്ഥലങ്ങളിൽ ലോക്കൽ പോലീസിലെ സർക്കിൾ ഇൻസ്പെക്ടർ തലത്തിലും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥനാണ് ഈ അധികാരം. എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ സർക്കിൾ സംവിധാനം നിലവിലില്ല. പ്രധാന നഗരങ്ങളിൽ പ്രത്യേക ട്രാഫിക് സ്റ്റേഷനുകൾ ഉണ്ടെങ്കിലും മറ്റു പോലീസ് സ്റ്റേഷനുകളിൽ ചെറിയ ട്രാഫിക് ബ്രാഞ്ച് മാത്രമാണു പ്രവർത്തിക്കുന്നത്. ഇവയെ പോലീസ് സ്റ്റേഷനുകളിലെ പ്രത്യേക വിഭാഗമായി പ്രഖ്യാപിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു സബ് ഇൻസ്പെക്ടറെ ട്രാഫിക് ബ്രാഞ്ച് എസ്ഐ ആയി നാമനിർദേശം ചെയ്യാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
ഹൈവേ പോലീസ്, ഇന്റർസെപ്റ്റർ വാഹനങ്ങൾ, ട്രാഫിക്കുമായി ബന്ധപ്പെട്ട മറ്റു പോലീസ് യൂണിറ്റുകൾ എന്നിവയിലെ തത്തുല്യ ഓഫീസർമാരും പോലീസിന്റെ ട്രാഫിക് ബ്രാഞ്ചിന്റെ ഭാഗമായതിനാൽ അവർക്കും ശിക്ഷകൾ രാജിയാക്കാൻ (കോന്പൗണ്ട് ചെയ്യാൻ) അധികാരമുണ്ടായിരിക്കും.
എല്ലാ സ്റ്റേഷനുകളിലും ട്രാഫിക് ബ്രാഞ്ച് എസ്ഐ
12:24 AM Sep 21, 2019 | Deepika.com