കോഴിക്കോട്: തട്ടിപ്പിന്റെ പുതിയ തന്ത്രവുമായി ഓണ്‍ലൈൻ വില്ലന്മാർ. വെബ്സൈറ്റുകളിൽ വ്യാജ കസ്റ്റമര്‍കെയർ നമ്പര്‍ പ്രദര്‍ശിപ്പിച്ച് പണം തട്ടുന്ന സംഘം സംസ്ഥാനത്ത് സജീവമാണെന്നാണ് പോലീസ് കണ്ടെത്തല്‍. മണി പേയ്മെന്റ് ആപ്പുകളിലൂടെ പണമിടപാട് നടത്തുന്നവരും ഓണ്‍ലൈനായി ബില്ലുകള്‍ അടയ്ക്കുന്നവരും ഫുഡ് ഡെലിവറി ആപ്പുകള്‍ ഉപയോഗിക്കുന്നവരുമാണ് കൂടുതലും തട്ടിപ്പിനിരയാകുന്നത്.
ഓണ്‍ലൈൻ പണമിടപാടിൽ പണം നഷ്ടപ്പെടുമ്പോൾ ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഔദ്യോഗിക സൈറ്റുകൾ കണ്ടെത്താൻ ശ്രമിക്കാതെ ഗൂഗിളിൽ തെരയുന്നവരാണ് തട്ടിപ്പിന്റെ ഇരകൾ. യഥാര്‍ഥ കസ്റ്റമർ കെയർ സംവിധാനത്തോട് കിടപിടിക്കുന്ന രീതിയാണ് തട്ടിപ്പുകാരുടെ തന്ത്രം. വ്യാജ കസ്റ്റമർ കെയർ നമ്പറിൽ പരാതി പറയുന്നതോടെ പണം തിരികെ നല്‍കാമെന്നറിയിക്കും. ഇതിനിടെ ബാങ്കിംഗ് സംബന്ധമായ രഹസ്യവിവരങ്ങൾ ഇക്കൂട്ടർ ചോദിച്ചു വാങ്ങും. പണം തിരികെ നല്കാൻ ഇത് അത്യാവശ്യമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതോടെ ഇടപാടുകാരൻ കുടുങ്ങും. യഥാർഥ കസ്റ്റമര്‍കെയർ ഓഫീസ് ആണെന്നു കരുതി മിക്കവരും വിവരങ്ങൾ കൈമാറും. ഇതോടെ ബാങ്ക് അക്കൗണ്ടിലുള്ള പണം ഓണ്‍ലൈന്‍വഴി ഓൺലൈൻ കവർച്ചാ സംഘം തട്ടിയെടുക്കും.
ആകര്‍ഷകമായ വ്യാജ വെബ്സൈറ്റ് നിര്‍മിച്ച് ഇതില്‍ കസ്റ്റമര്‍കെയർ നമ്പറുകൾ പ്രദര്‍ശിപ്പിച്ചാണ് തട്ടിപ്പിന്റെ വല വിരിക്കുന്നത്. ഓണ്‍ലൈൻ റീച്ചാര്‍ജിംഗിനിടയിൽ പണം നഷ്ടമായാൽ പരാതി നല്‍കാനായി സമീപിക്കുന്ന ഫോറങ്ങള്‍ക്കും വ്യാജനുണ്ട്. ഇവയിൽ പരാതി നല്കുമ്പോൾ പണം തിരികെനല്കാമെന്ന് മറുപടി നല്‍കും. പണം ലഭിച്ചില്ലെന്നറിയിക്കുന്നതോടെ അക്കൗണ്ട് വിവരങ്ങള്‍ അയയ്ക്കാൻ ആവശ്യപ്പെടും. ഇതു നല്കിക്കഴിഞ്ഞാല് ഒടിപി ചോദിച്ച് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതി.
യാതൊരു കാരണവശാലും ബാങ്ക് അക്കൗണ്ട് സംബന്ധിച്ചോ, രഹസ്യ പാസ്വേഡ് സംബന്ധിച്ചോ എടിഎം കാർഡിന്റെ പിൻവശത്തുള്ള മൂന്നക്ക സിവിവി നമ്പർ സംബന്ധിച്ചോ യാതൊരു വിവരവും നല്‍കരുതെന്ന് ബാങ്കുകൾതന്നെ അറിയിച്ചിട്ടുണ്ടെങ്കിലും അത് പലരും കണക്കിലെടുക്കാത്തതാണ് തട്ടിപ്പിന് ഇടയാക്കുന്നത്. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ കേരളാ പോലീസ് സൈബർ ഡോം നടത്തിയ അന്വേഷണത്തിൽ ധാരാളം വ്യാജ വെബ്സൈറ്റുകള്‍ കണ്ടെത്തുകയും അത് പൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.
മിന്നുന്നതെല്ലാം പൊന്നല്ല
വ്യാജ വെബ്സൈറ്റുകൾ ഗൂഗിളിൽ ആദ്യം ലിസ്റ്റ്ചെയ്യുന്ന രീതിയിൽ തയാറാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. ഗൂഗിളിൽ ലഭ്യമായതെല്ലാം അതേപടി വിശ്വസിക്കരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക സൈറ്റുകളില്‍നിന്ന് ലഭിക്കുന്ന കസ്റ്റമർ കെയർ നമ്പറുകളിൽ വിളിക്കാൻ ശ്രമിക്കണം. ആര്‍ക്കും ബാങ്ക് അക്കൗണ്ട് സംബന്ധമായ രഹസ്യവിവരങ്ങളോ കാർഡ് നമ്പരുകളോ ബാങ്കിൽനിന്നു ഫോണിൽ ലഭിച്ച സന്ദേശങ്ങളോ ഒറ്റത്തവണ പാസ് വേഡോ കൈമാറരുത്.
ഔദ്യോഗിക സൈറ്റുകളിൽ കയറി മാത്രം കസ്റ്റമർ കെയർ നമ്പറുകള്‍, ഇമെയിൽ വിലാസങ്ങൾ എന്നിവ ശേഖരിക്കുക. ഗൂഗിൾ പേ പോലെയുള്ള സേവനങ്ങള്‍ക്ക് പ്രത്യേക നമ്പർ ഇല്ലെന്നതും ഓര്‍മിക്കുക. ആപ്വഴിയുംട്വിറ്റർ ഹാന്ഡില്വഴിയും മാത്രമേ അവർ പരാതികൾ സ്വീകരിക്കൂ. തട്ടിപ്പിനിരയായാൽ സൈബർ സെല്ലിലോ 1090 എന്ന ക്രൈം സ്റ്റോപ്പർ നമ്പറിലോ ഡയല്‍ചെയ്ത് ഉടൻ പരാതി അറിയിക്കേണ്ടതാണെന്ന് പോലീസ് നിർദേശിക്കുന്നു.
തട്ടിപ്പ് വ്യാപകം; അക്കൗണ്ട് വിവരം ഫോണിൽ കൈമാറരുത്
12:24 AM Sep 21, 2019 | Deepika.com