കാസര്‍ഗോഡ്: ജില്ലയിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപി 24 മണിക്കൂര്‍ നിരാഹാര സത്യഗ്രഹം തുടങ്ങി. കാസര്‍ഗോഡ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചുവട്ടില്‍ മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സി. ടി. അഹമ്മദലി നിരാഹാരസത്യഗ്രഹം ഉദ്ഘാടനംചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടി എംപി ശബ്ദസന്ദേശത്തിലൂടെ സമരത്തിന് വിജയാശംസ നേര്‍ന്നു. മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനുശേഷമാണ് ഉണ്ണിത്താന് സമരപ്പന്തലിലെത്തിയത്.
മഴക്കാ ലം മാറി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കണ്ണൂര്‍ എസ്ബിഐ മാനേജരടക്കം നിരവധി പേരുടെ മരണത്തിനും ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ജില്ലയിലെ ദേശീയപാതയിലെ മരണക്കുഴികള്‍ കാരണമായതായി ഉണ്ണിത്താന് പറഞ്ഞു. പൊതുജനങ്ങളും ജനപ്രതിനിധികളും സമരരംഗത്തിറങ്ങുമ്പോള്‍ കണ്ണില്‍ പൊടിയിടുന്നതുപോലെ നടത്തുന്ന നാടകങ്ങളല്ല, ശാശ്വതമായ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന അവഗണനയ്ക്കെതിരേ പൊരുതി കാസര്‍ഗോട്ടെ ജനങ്ങള്‍ക്കുവേണ്ട എല്ലാ ആവശ്യങ്ങളും നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. യാത്രക്കാരെ മരണക്കിണറില്‍നിന്ന് രക്ഷിക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉണ്ണിത്താന് അറിയിച്ചു. ഇന്നു രാവിലെ ഒൻപത് വരെയാണ് നിരാഹാരം. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ദേശീയപാതയുടെ ശോച്യാവസ്ഥ: ഉണ്ണിത്താന് നിരാഹാരം തുടങ്ങി
12:24 AM Sep 21, 2019 | Deepika.com