ചങ്ങനാശേരി: പായിപ്പാട്ട് വയോധികന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. മകൻ അറസ്റ്റിൽ. പായിപ്പാട് കൊച്ചുപള്ളിക്കു സമീപം വാഴപ്പറന്പിൽ തോമസ് വർക്കി (കുഞ്ഞപ്പൻ-76)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജോസഫിനെ(അനി- 35) ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്കുമാർ, തൃക്കൊടിത്താനം സിഐ സാജു വർഗീസ്, എസ്ഐ സാബു സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരിൽ കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുപ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും പായിപ്പാട്ടുള്ള വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടപിടിച്ച നിലയിൽ രക്തക്കറ കണ്ടെത്തി.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: മദ്യപിച്ചെത്തി അനിയും സഹോദരൻ സിബിയും പിതാവ് തോമസ് വർക്കിയും തമ്മിൽ വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു. 17നു രാത്രി വീട്ടിലെത്തിയ അനി പിതാവ് തോമസുമായി വാക്കേറ്റമുണ്ടായി. തോമസിന്റെ കഴുത്തു ഞെരിച്ചു ഭിത്തിയിൽ തലയിടിപ്പിച്ചു. നിലത്തുവീണ തോമസിനെ നിലത്തിട്ടു ചവിട്ടി. തോമസ് മരിച്ചെന്നു തോന്നിയപ്പോൾ നിലത്തുനിന്നു വലിച്ചെടുത്തു കട്ടിലിൽ കിടത്തിയശേഷം അനി കിടന്നുറങ്ങി. തോമസ് രക്തം വാർന്നു മരിക്കുകയായിരുന്നു. സിബി മറ്റൊരു മുറിയിലായിരുന്നതിനാൽ വിവരങ്ങളറിഞ്ഞില്ല. പിറ്റേന്ന് അനിയും സഹോദരൻ സിബിയും ജോലിക്കായി വീട്ടിൽനിന്നിറങ്ങി.
രാവിലെ ബന്ധുക്കളായ രണ്ടു സ്ത്രീകൾ വീട്ടിലെത്തി തോമസിനെ അന്വേഷിച്ചപ്പോഴാണു കട്ടിലിൽ ബോധരഹിതനായി കിടക്കുന്നതു കണ്ടത്. തുടർന്ന് ബന്ധുക്കളെ വിളിച്ചുകൂട്ടി നാലുകോടിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും തോമസ് മരിച്ചിരുന്നു. തുടർന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. 19നു രാവിലെ 11ന് സംസ്കാരവും തീരുമാനിച്ചു.
സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചപ്പോൾ തൃക്കൊടിത്താനം പോലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി ശുശ്രൂഷകൾ നിർത്തിവയ്ക്കണമെന്നും മരണത്തിൽ സംശയമുള്ളതിനാൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മൃതദേഹം ആംബുലൻസിൽ കയറ്റി നാലുകോടിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു പോലീസ് ഇൻക്വസ്റ്റ് തയാറാക്കി. തലയക്കു പിന്നിലും നെറ്റിയിലുമുള്ള മുറിവിൽനിന്നു രക്തം ഒഴുകുന്നതായി ഇൻക്വസ്റ്റിൽ കണ്ടെത്തി.
തുടർന്നു മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. തോമസിന്റെ തലയ്ക്കു പിന്നിലും നെറ്റിയിലും ഏറ്റ മുറിവുകളും കഴുത്തിലെ കശേരുക്കൾക്കും വാരിഎല്ലുകൾക്കും ഏറ്റ ഗുരുരുതരമായ പരിക്കുകളുമാണ് മരണകാരണമെന്നു ഡോക്ടർ പറഞ്ഞു. 17നു രാത്രി 9.30നും 11നുമിടയിൽ തോമസിന്റെ മരണം സംഭവിച്ചതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ സൂചിപ്പിച്ചു.
ഇതേത്തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസെടുക്കുകയായിരുന്നു. തോമസിന്റെ മക്കളായ അനിയെയും സിബിയെയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുന്നതിനിടെയാണ് അനി പിതാവിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചത്. പോസ്റ്റുമോർട്ടത്തിനു ശേഷം തോമസിന്റെ മൃതദേഹം 19നു വൈകുന്നേരം 6.30ന് പായിപ്പാട് ലൂർദ് മാതാ പള്ളിയിൽ സംസ്കരിച്ചു.
തോമസിന്റെ ഭാര്യ ചിന്നമ്മ റാന്നിയിലുള്ള മകൾ ലിസിക്കൊപ്പമാണ് താമസം. ഇരട്ടകളായ അനിയും സിബിയും മദ്യപിച്ചെത്തി പിതാവു തോമസുമായി സ്ഥിരമായി വഴക്കുണ്ടായിരുന്നതിനാൽ സംഭവ ദിവസത്തെ ബഹളങ്ങൾ സമീപവാസികളാരും ഗൗനിച്ചിരുന്നില്ല. ളായിക്കാട്ടുള്ള തടിമില്ലിലെ ജീവനക്കാരനായിരുന്ന തോമസ് പിന്നീട് പായിപ്പാട്ടുള്ള റേഷൻ കടയിലും ജോലി ചെയ്തിരുന്നു.
തോമസിനു ലഭിച്ച പെൻഷൻതുക വേണമെന്ന് ആവശ്യപ്പെട്ട് അനിയും സിബിയും വഴക്കിട്ടതായും നാട്ടുകാർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. എഎസ്ഐമാരായ ശ്രീകുമാർ, ഷാജിമോൻ, സാബു, മോഹൻ, ക്ലീറ്റസ് എന്നിവരും അന്വേഷണത്തിനു നേതൃത്വംനൽകി.
പായിപ്പാട്ട് ഗൃഹനാഥന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
12:17 AM Sep 21, 2019 | Deepika.com