കൊച്ചി: പിറവം സെന്റ് മേരീസ് വലിയപള്ളിയിൽ ഓർത്തഡോക്സ് വൈദികർക്ക് മതപരമായ ചടങ്ങുകൾ നടത്താനും ഈ വിഭാഗം വിശ്വാസികൾക്ക് ചടങ്ങിൽ പങ്കെടുക്കാനും മതിയായ പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.
സുപ്രീം കോടതിയിൽ നിന്നുള്ള അനുകൂല വിധിയുണ്ടായിട്ടും യാക്കോബായ വിഭാഗം തങ്ങളെ പള്ളിയിൽ കയറുന്നതിൽ നിന്ന് തടയുന്നെന്ന് ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് വൈദികരായ ഫാ. സ്കറിയ വട്ടക്കാട്ടിൽ, ഫാ. മാത്യു വട്ടക്കാട്ടിൽ, ഫാ. മാത്യൂസ് കാഞ്ഞിരംപാറ തുടങ്ങിയവർ നൽകിയ ഹർജിയിലാണ് ജസ്റ്റീസ് എ.എം. ഷെഫീഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇവരെ യാക്കോബായ വിഭാഗം തടയുന്നില്ലെന്ന് പോലീസ് ഉറപ്പാക്കണം. സംസ്ഥാന സർക്കാർ, ഡിജിപി, എറണാകുളം ജില്ലാ കളക്ടർ, മധ്യമേഖലാ ഐ.ജി, എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട്, മൂവാറ്റുപുഴ ഡിവൈഎസ്പി, പിറവം സിഐ എന്നിവർ ഹർജിക്കാർക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
പിറവം സെന്റ് മേരീസ് വലിയപള്ളിയിലെ അവകാശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഈ വിഷയത്തിൽ ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായി തീർപ്പു കല്പിച്ചതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവ് നടപ്പാക്കാൻ ആവശ്യപ്പെടുന്പോൾ ആത്മീയാവകാശവുമായി ബന്ധപ്പെട്ട വാദങ്ങൾക്ക് പ്രസക്തിയില്ല. ഹർജിക്കാർക്ക് മതിയായ പോലീസ് സംരക്ഷണത്തിന് അർഹതയുണ്ട്. മലങ്കര മെത്രാപ്പോലീത്ത നിയോഗിച്ച വൈദികർ പ്രാർഥന നടത്താനെത്തുന്പോൾ യാക്കോബായ വിഭാഗങ്ങൾ ഇതിനെ എതിർത്ത് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്നതാണ് പരിഗണിക്കുന്നത്.
പിറവം വലിയപള്ളിയിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമെന്നാണ് സർക്കാരിന്റെ വാദത്തിൽ നിന്ന് കോടതി മനസിലാക്കുന്നത്. ഓർത്തഡോക്സ് വിഭാഗത്തിനനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലീസ് നേരത്തെ ചൂണ്ടിക്കാട്ടിയ 18 നിർദേശങ്ങളെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയുന്നില്ല. എന്നാൽ സാഹചര്യങ്ങൾ മനസിലാക്കി പോലീസ് ക്രമസമാധാന പ്രശ്നം കൈകാര്യം ചെയ്യണം. എങ്ങനെ ചെയ്യണമെന്നോ അനിഷ്ട സംഭവങ്ങളെ എങ്ങനെ നേരിടണമെന്നോ കോടതി പറയേണ്ടതില്ല. ഇക്കാര്യത്തിൽ നിയമാനുസൃതമായ നടപടികൾ പോലീസിന് സ്വീകരിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പോലീസ് സംരക്ഷണ ഹർജി പരിഗണിക്കവെ ഹാരിസണ് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറിയവരെ ഒഴിപ്പിക്കണമെന്ന കേസിൽ ഹൈക്കോടതി പോലീസിനു നിർദേശം നൽകി പ്രസ്താവിച്ച വിധി സ്റ്റേറ്റ് അറ്റോർണി കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്നു. പോലീസിന് അവരുടെ മേഖലയിൽ നടപടികൾ സ്വീകരിക്കാനുള്ള പ്രവർത്തന സ്വാതന്ത്ര്യമുണ്ടെന്ന് ഈ വിധിയിൽ പറയുന്നുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പോലീസിൽ നിന്ന് നിഷ്ക്രിയത്വമല്ല പ്രതീക്ഷിക്കുന്നത്.
പോലീസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാവില്ല. ബാഹ്യമായ പരിഗണനകൾക്ക് വശംവദരാകാതെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പള്ളിയിൽ ചടങ്ങുകൾ നടത്താൻ എത്തുന്ന ഓർത്തഡോക്സ് വിഭാഗത്തെ തടയാൻ യാക്കോബായ വിഭാഗം പള്ളി ഗേറ്റ് പൂട്ടുന്നെന്നും സുപ്രീം കോടതി വിധിയനുസരിച്ച് പള്ളിയുടെ ഭരണം ഏറ്റെടുക്കാൻ തങ്ങളെ ഇവർ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഹർജിക്കാരുടെ ആരോപണം.
പിറവം സെന്റ് മേരീസ് വലിയപള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിനു പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്
11:57 PM Sep 20, 2019 | Deepika.com