തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടു മുൻ പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് വീണ്ടും ചോദ്യംചെയ്യും. നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ശേഷമാകും വിശദമായ ചോദ്യംചെയ്യൽ. ഇതോടൊപ്പം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എംഡിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിനെയും നോട്ടീസ് നൽകി വിളിച്ചുവരുത്തി വിശദമായി വീണ്ടും ചോദ്യംചെയ്യും.
പരമാവധി തെളിവുകൾ ശേഖരിച്ചശേഷം മാത്രം അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്കു കടന്നാൽ മതിയെന്നാണ് വിജിലൻസ് ഡയറക്ടർ ഇന്നലെ വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ നൽകിയ നിർദേശം.അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിൽ വിജിലൻസ് നിയമ വിദഗ്ധരുടെ ഉപദേശം തേടും.
ഇതോടൊപ്പം ഫണ്ട് അനുവദിച്ചതുമായി ബന്ധപ്പെട്ടു നേരിട്ടു മേൽനോട്ടം വഹിച്ച പൊതുമരാമത്തു വകുപ്പിലെയും കോർപറേഷനിലെയും സെക്രട്ടേറിയറ്റിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും വിജിലൻസ് ചോദ്യംചെയ്യും. ക്രിമിനൽ നടപടി ചട്ടമനുസരിച്ചു നിശ്ചിത ദിവസത്തിനുള്ളിൽ ഹാജരാകാൻ നോട്ടീസ് നൽകി വിളിച്ചുവരുത്തിയാകും ചോദ്യംചെയ്യുക.
നിലവിൽ വിജിലൻസ് കസ്റ്റഡിയിലുള്ള പൊതുമരാമത്തു വകുപ്പു മുൻ സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി.
ഇതുവരെയുള്ള അന്വേഷണ പുരോഗതി വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തി. ക്രമക്കേടുമായി ബന്ധപ്പെട്ട് വി.കെ. ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് നേരത്തേ ചോദ്യംചെയ്തിരുന്നു.
പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യംചെയ്യും
12:54 AM Sep 20, 2019 | Deepika.com