പാലാ: പാലായിൽ ഇനിയുള്ള മണിക്കൂറുകളിൽ സ്ഥാനാർഥികളുടെ ഓട്ടപ്രദക്ഷിണം. ഉപതെരഞ്ഞെടുപ്പിനു മൂന്നു പകൽ ബാക്കി നിൽക്കെ ശനിയാഴ്ച വൈകുന്നേരം അഞ്ചിനു കൊട്ടിക്കലാശം. തിങ്കളാഴ്ച വോട്ടെടുപ്പ്. ആകെ വോട്ടർമാർ 1,79,107. പുരുഷൻമാർ 87,72,9. സ്ത്രീകൾ 91,37,8. 27ന് രാവിലെ വോട്ടെണ്ണൽ. രാവിലെ 11ന് ഫലപ്രഖ്യാപനം.
ജോസ് ടോം (യുഡിഎഫ്), മാണി സി. കാപ്പൻ (എൽഡിഎഫ്), എൻ. ഹരി (എൻഡിഎ) ഉൾപ്പെടെ 13 സ്ഥാനാർഥികളാണു പ്രചാരണരംഗത്തുള്ളത്. ആവേശകരമായ ഇലക്ഷൻ സമ്മേളനങ്ങൾക്കു പുറമെ പര്യടനവും കുടുബയോഗങ്ങളുമായി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണു സ്ഥാനാർഥികൾ. സമയപരിമിതി മൂന്നു മുന്നണികൾക്കും വെല്ലുവിളിയായിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ആവേശം അലതല്ലുന്ന അന്തരീക്ഷമാണു പാലായിലെങ്ങും.
എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾ യുഡിഎഫിനുവേണ്ടി രംഗത്തുണ്ട്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ തുടങ്ങിയവർ എൽഡിഎഫ് പ്രചാരണത്തിൽ സജീവമായി. പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, അൽഫോൻസ് കണ്ണന്താനം, പി.സി. തോമസ് തുടങ്ങിയ എൻഡിഎ നേതാക്കൾ പാലായിലെത്തി.
കെ.എം. മാണി 53 വർഷം വിജയിച്ച പാലായിൽ ഇക്കുറി സ്ഥാനാർഥിയായി കെ.എം. മാണിയില്ല, ചിഹ്നമായി രണ്ടിലയുമില്ല. എന്നാൽ, യുഡിഎഫിനു ശക്തമായ വേരോട്ടമുള്ള പാലായിൽ ലോക് സഭയിൽ ലഭിച്ച മുൻതൂക്കം ആവർത്തിച്ചു ജോസ് ടോം മികച്ച വിജയം നേടുമെന്നു നേതാക്കളും പ്രവർത്തകരും ആവർത്തിക്കുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ തുടക്കം എന്ന നിലയിൽ പാലായിലെ വിജയം യുഡിഎഫിന് അനിവാര്യമാണു താനും.
അതേസമയം, നാലാംവട്ടം സ്ഥാനാർഥിയായ എൽഡിഎഫിലെ മാണി സി. കാപ്പന് അനുകൂല സാഹചര്യങ്ങൾ പലതുണ്ടെന്ന് ഇടതുമുന്നണി. പ്രചാരണത്തിൽ കൂടുതൽ സമയം ലഭിച്ചതും നേട്ടമാകുമെന്ന് എൽഎഡിഎഫ്. എൻഡിഎയിൽ എൻ. ഹരി നേട്ടമുണ്ടാക്കുമെന്നു ബിജെപി നേതൃത്വം ആവർത്തിക്കുന്നു.
പാലാ നഗരസഭയും 12 പഞ്ചായത്തുകളും ഉൾപ്പെട്ടതാണു പാലാ നിയോജക മണ്ഡലം. തലപ്പലം, മൂന്നിലവ്, മേലുകാവ്, കരൂർ, ഭരണങ്ങാനം, കൊഴുവനാൽ, മുത്തോലി, രാമപുരം പഞ്ചായത്തുകൾ യുഡിഎഫും കടനാട്, തലനാട്, എലിക്കുളം പഞ്ചായത്തുകൾ എൽഡിഎഫും ഭരിക്കുന്നു. മീനച്ചിലിൽ കേരള കോണ്ഗ്രസ് വിമതനാണു ഭരണം.
പാലായിൽ പ്രചാരണം പൊടിപൂരം
12:43 AM Sep 19, 2019 | Deepika.com