പാലാ: പുരയിടം തോട്ടമായ പ്രശ്നത്തില്‍ ഇന്‍ഫാമിന്റെയും കര്‍ഷകവേദിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകരും പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും തമ്മില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ നൂറുകണക്കിനു കര്‍ഷകര്‍ പങ്കെടുത്തു.
പാലാ ളാലം സെന്റ് മേരീസ് പഴയപള്ളിയുടെ പാരീഷ് ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ ഭൂപ്രശ്നത്തില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കൊപ്പം എല്ലാവിധ പിന്തുണയുമായി ഉണ്ടാകുമെന്നും വിജയിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എല്ലാ സഹായവും ഉണ്ടാകുമെന്നും മുന്നണി സ്ഥാനാര്‍ഥികള്‍ ഉറപ്പു നല്കി. ""തോട്ടം'' പ്രശ്നത്തില്‍ ദുരിതം അനുഭവിക്കുന്ന അവസാനത്തെ ആളിന്റെ പ്രശ്നവും പരിഹരിക്കുന്നതുവരെ ഇന്‍ഫാം കൂടെയുണ്ടാകുമെന്നു മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത ഇന്‍ഫാം സംസ്ഥാന ജോയിന്റ് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
എല്ലുമുറിയെ പണി ചെയ്തിട്ടും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടുപെടുന്ന കര്‍ഷകന്റെ മേല്‍ കൂനിന്മേല് കുരു എന്ന വിധത്തില്‍ വന്നുഭവിച്ച ഒരു ദുരന്തമാണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ഇനം അടിസ്ഥാന നികുതി രജിസ്റ്ററില്‍ (ബിടിആറിൽ) തോട്ടം എന്നു തെറ്റായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോഴാണ് അറിയുന്നത് തന്റെ കൈവശമുള്ള വസ്തു പണയപ്പെടുത്താന്‍ സാധ്യതയില്ലാത്തതാണെന്നു പലരും തിരിച്ചറിയുന്നത്. പുരയിടമായിരുന്ന വസ്തു തോട്ടമായി മാറ്റപ്പെട്ടിരിക്കുന്നു. സ്വന്തം വസ്തുവില്‍ വീടു നിര്‍മിക്കാനോ കൈമാറ്റം നടത്താനോ കഴിയുന്നില്ലെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് ഒരു ഉത്തരവിലൂടെ തിരുത്താവുന്ന പ്രശ്നമേ ഉള്ളൂ. അതിനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം. പ്രതിസന്ധിയിലായ കര്‍ഷകരുടെ സ്വത്തിന്മേലുള്ള അവരുടെ അവകാശങ്ങള്‍ ഒരിക്കലും നിഷേധിക്കപ്പെടാന്‍ ഇടവരരുത്. ഇന്‍ഫാം ലീഗല്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷക സംഗമത്തില്‍ പാലാ ഉപതെരഞ്ഞെടുപ്പിലെ മുന്നണി സ്ഥാനാര്‍ഥികളായ അഡ്വ. ജോസ് ടോം, മാണി സി. കാപ്പന്, എന്‍. ഹരി തുടങ്ങിയ സ്ഥാനാര്‍ഥികള്‍ മുന്നണി നയം വ്യക്തമാക്കി. ഇന്‍ഫാം സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെവ. വി.സി. സെബാസ്റ്റ്യന്‍ മോഡറേറ്ററായിരുന്നു.
ഇന്‍ഫാം പാലാ കാര്‍ഷിക ജില്ല പ്രസിഡന്റ് മാത്യു മാമ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധിയും കര്‍ഷകരും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ റബര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് പി.സി. സിറിയക് വിഷയാവതരണം നടത്തി. കര്‍ഷകമിത്ര ചെയര്മാന് ഡിജോ കാപ്പന്, ഇന്‍ഫാം നേതാക്കളായ ബേബി സ്കറിയ പന്തപ്പള്ളില്‍, ജയിംസ് ചൊവ്വാറ്റുകുന്നേല്‍, ബിജോ മഴുവഞ്ചേരില്‍, തോമസ് ഈറ്റത്തോട്ട് എന്നിവര്‍ പ്രസംഗിച്ചു. പുരയിടം -തോട്ടംവിഷയത്തില് ഉള്‍പ്പെട്ടുപോയ കര്‍ഷകരുടെ നിലവിലെ പ്രശ്നങ്ങളെപ്പറ്റി കര്‍ഷകവേദിയുടെ നേതാവ് ടോമിച്ചന് സ്കറിയ ഐക്കരയും പ്രതിസന്ധിയും പരിഹാര മാര്‍ഗങ്ങളെയും തുടര്‍ നടപടികളെയുംപറ്റി കര്‍ഷകസംഗമം ജനറല്‍ കണ്‍വീനര്‍ ജോജി വാളിപ്ലാക്കലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പുരയിടം-തോട്ടം പ്രശ്നം മുഖാമുഖം
12:43 AM Sep 19, 2019 | Deepika.com