തിരുവനന്തപുരം: സംസ്ഥാനത്തെ നാലു റെയിൽവേ സ്റ്റേഷനുകൾ കൂടി രാജ്യാന്തര പദവിയിലേക്ക് ഉയർത്താൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ തീരുമാനം. കൊല്ലം, എറണാകുളം സൗത്ത്, തൃശൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളാണു രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അറിയിച്ചത്.
രാജ്യത്തെ 99 റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പട്ടികയിലാണ് കേരളത്തിലെ നാലു സ്റ്റേഷനുകളും ഉൾപ്പെട്ടത്. എന്നാൽ, പുതിയ ട്രെയിനുകൾ, അധിക സ്റ്റോപ്പുകൾ, സർവീസ് ദീർഘിപ്പിക്കൽ തുടങ്ങിയ കേരളത്തിന്റെ പൊതു ആവശ്യങ്ങളോട് റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചില്ല.
നിലന്പൂർ-വയനാട്-നഞ്ചൻകോട് പാതയ്ക്കായുള്ള സർവേയ്ക്ക് റെയിൽവേ ബോർഡ് ഇനിയും അനുമതി നൽകിയിട്ടില്ല. പരിമിതികൾ ചൂണ്ടിക്കാട്ടി, കേരളത്തിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും റെയിൽവേ തള്ളി. കൊച്ചുവേളിയിൽ അവസാനിക്കുന്ന ട്രെയിനുകൾ തിരുവനന്തപുരത്തേക്ക് നീട്ടമെന്ന് ആവശ്യമുയർന്നെങ്കിലും തിരുവനന്തപുരം സ്റ്റേഷന്റെ പരിമിതി മൂലം സാധ്യമല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.
നേമം സെക്കൻഡ് ടെർമിനൽ പദ്ധതിയുടെ വിശദപദ്ധതി രേഖ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും സാധ്യമാകും വേഗത്തിൽ പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചു.
ഗുരുവായൂർ-പുനലൂർ പാസഞ്ചർ ഇന്റർസിറ്റിയായി മധുരയിലേക്ക് നീട്ടണമെന്ന ആവശ്യം റെയിൽവേ തള്ളി. ധൻബാദ്-ആലപ്പുഴ എക്സ്പ്രസ്, പൂന-എറണാകുളം എക്സ്പ്രസ്, അജ്മീർ-എറണാകുളം എക്സ്പ്രസ് എന്നിവ കൊല്ലത്തേക്ക് നീട്ടണമെന്നും എംപിമാർ ആവശ്യമുന്നയിച്ചു. എന്നാൽ കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് കൊല്ലത്ത് മതിയായ സൗകര്യമില്ലാത്തതിനാൽ ഇപ്പോൾ സാധ്യമല്ലെന്നായിരുന്നു റെയിൽവേയുടെ മറുപടി.
ബംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ വേണമെന്ന ആവശ്യവും നിരസിക്കപ്പെട്ടു. നിലവിൽ കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും 30 ഓളം ട്രെയിനുകളുണ്ട്. ഷൊർണൂർ-എറണാകുളം മൂന്നാം പാതയ്ക്ക് റെയിൽവേ ബോർഡിന്റെ അനുമതിയുണ്ട്. ഷൊർണൂർ -പാലക്കാട് ലൈന് മൂന്നുവരിയാക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും ജനറൽ മാനേജർ അറിയിച്ചു.
കൊച്ചുവേളി- നിലന്പൂർ രാജ്യറാണി എക്സ്പ്രസിന് കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. നിലവിൽ 13 കോച്ചുകളാണുള്ളത്. പ്ലാറ്റ്ഫോമുകളുടെ പരിമിതിയാണ് തടസം. രാജ്യറാണി കൊച്ചുവേളിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് നീട്ടണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഗുരുവായൂർ-തിരുനാവായ ലൈനിന്റെ കാര്യത്തിൽ പ്രദേശികമായ ജനകീയ പ്രതിഷേധം മൂലം സർവേ പോലും പൂർത്തിയാക്കാനായിട്ടില്ല. സർവേ പൂർത്തിയാക്കിയ ശേഷമേ റെയിൽവേ ബോർഡിന് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകൂ.
ഏറ്റുമാനൂർ- ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ 2020-2021 വർഷത്തിൽ കമ്മീഷൻ ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ ഇനി 4.3049 ഹെക്ടർ ഭൂമി ഏറ്റെടുത്തു കൈമാറാനുണ്ട്.
2019 സെപ്റ്റംബറോടെ ഇതുസംബന്ധിച്ച് നടപടിയാരംഭിക്കുമെന്നാണ് റെയിൽവേയെ സർക്കാർ അറിയിച്ചിട്ടുള്ളതെന്നും എംപിമാരെ റെയിൽവേ ജിഎം അറിയിച്ചു.
കൊല്ലം, എറണാകുളം സൗത്ത്, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളും രാജ്യാന്തര പദവിയിലേക്ക്
12:36 AM Sep 19, 2019 | Deepika.com