തിരുവനന്തപുരം: പോലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനും പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമായി കേരള പോലീസ് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചു.
മാനസിക സമ്മർദമുള്ള പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി കൗണ്‍സലിംഗ് നൽകുന്നതിന് തിരുവനന്തപുരത്ത് എസ്എപി ക്യാന്പിലെ ഹാറ്റ്സ് (ഹെൽപ് ആൻഡ് അസിസ്റ്റൻസ് ടു ടാക്കിൾ സ്ട്രെസ്) സെന്ററിൽ സംവിധാനം ഒരുക്കി.
കൗണ്‍സലിംഗ് കാലയളവ് ഔദ്യോഗിക ജോലിയായി പരിഗണിക്കാനും അർഹമായ യാത്രാബത്ത, ദിനബത്ത എന്നിവ നൽകാനും സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ നിർദേശം നൽകി.
എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഹാറ്റ്സ് മാതൃകയിൽ കൗണ്‍സലിംഗ് സെന്ററുകൾ തുടങ്ങുന്നതിനുളള പ്രവർത്തനം നടന്നുവരുകയാണെന്നും അടുത്തമാസം തന്നെ സെന്ററുകൾ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധരായ മനഃശാസ്ത്രജ്ഞരുടേയും കൗണ്‍സലർമാരുടെയും സേവനം ഇവിടെ ലഭ്യമാക്കും.
മാനസികസംഘർഷം ലഘൂകരിക്കുന്നതിനു യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ എന്നിവ ജോലിയോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളിൽ ക്രമീകരിക്കണം. ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ ഓഫീസർമാർ എന്നിവർ ഇത്തരം പരിപാടികളിൽ പങ്കെടുത്ത് മറ്റ് ഉദ്യോഗസ്ഥർക്കു പ്രചോദനം പകരണം.
എല്ലാ ജില്ലാ പോലീസ് മേധാവിമാരും മാസത്തിൽ ഒരു മണിക്കൂറെങ്കിലും തങ്ങളുടെ കീഴിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥരോട് നേരിട്ടു സംവദിച്ച് അവരുടെ പ്രശ്നങ്ങൾ കേട്ട് അവ ലഘൂകരിക്കുന്നതിനുളള ശ്രമങ്ങൾ നടത്തണം.
വിദേശരാജ്യങ്ങളിൽ നിലവിലുള്ള ‘ബഡ്ഡി സിസ്റ്റം’ പോലെ ഒരു ഡ്യൂട്ടിക്ക് രണ്ടുപേരെ ഒരുമിച്ച് നിയോഗിക്കാൻ കഴിയുന്നതും ശ്രമിക്കണമെന്നും നിർദേശമുണ്ട്. ഇതിലൂടെ പോലീസുദ്യോഗസ്ഥരുടെ ഇടയിൽ സഹവർത്തിത്ത്വമനോഭാവം ഉണ്ടാകുകയും അതുവഴി മാനസിക സമ്മർദം കുറയ്ക്കാൻ കഴിയുകയും ചെയ്യും.
മാനസികമായും ശാരീരികമായും ചുറുചുറുക്കുളള ഉദ്യോഗസ്ഥരെ പ്രത്യേകം ആദരിക്കാൻ യൂണിറ്റ് മേധാവികൾ നടപടി സ്വീകരിക്കും. വർഷാവർഷം പോലീസുദ്യോഗസ്ഥർക്ക് ആരോഗ്യ പരിശോധന നടത്തും. ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് മാനസികോല്ലാസവും ആരോഗ്യവും നൽകുന്ന കായിക വിനോദങ്ങൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
മോശമായ ഭാഷയും പെരുമാറ്റവുമുള്ള പോലീസുദ്യോഗസ്ഥരെ കണ്ടെത്തി അവരെ പൊതുജനങ്ങളുമായി നിരന്തരം ഇടപെടേണ്ടിവരുന്ന ജോലികളിൽ നിന്നു മാറ്റി നിർത്തണം.
ക്രമസമാധാന ചുമതലയുളള എഡിജിപി, സോണൽ ഐജിമാർ, റേഞ്ച് ഡിഐജിമാർ എന്നിവർ ഈ നിർദേശങ്ങളുടെ പുരോഗതി വിലയിരുത്തി അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.
പോലീസുകാരുടെ മാനസിക സംഘർഷം കുറയ്ക്കാൻ കൗണ്‍സലിംഗ് സംവിധാനം നിലവിൽവന്നു
12:08 AM Sep 19, 2019 | Deepika.com