കണ്ണൂർ: ജനാധിപത്യം അന്ത്യശ്വാസം വലിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മനുഷ്യാവകാശ പ്രവർത്തകരും മനുഷ്യരും ഒന്നിച്ചുനിൽക്കേണ്ടത് അത്യാവശ്യമാണെന്നും മനുഷ്യാവകാശ പ്രവർത്തക ദയാബായി.
ദുരന്തമേഖലയിലെ എല്ലാ ഖനനപ്രവർത്തനങ്ങളും അവസാനിപ്പിക്കുക, ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ചചെയ്ത ശേഷം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സേവ് കേരള കാന്പയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ദയാബായി.
വാഗ്ദാനങ്ങളെല്ലാം കള്ളവാഗ്ദാനങ്ങളായി മാറുകയാണ്. കാസർഗോഡ് എൻഡോസൾഫാൻ പ്രശ്നത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് നിരാഹാരസമരത്തെ തുടർന്ന് തനിക്കും സമരം നടത്തിയവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ഒരു വാഗ്ദാനവും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല.
കള്ള വാഗ്ദാനങ്ങൾ വിഴുങ്ങാൻ നല്കി നിരന്തരം കബളിപ്പിക്കുകയാണ്. മുപ്പതും നാല്പതും വർഷങ്ങളായി തല വളർന്നും ശരീരം ചുരുങ്ങിയും ജീവിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടില്ലെന്നു നടിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും ദയാബായ് പറഞ്ഞു.
കോർപറേറ്റുകൾക്കൊപ്പം ചേരുന്നതാണ് ഇവിടുത്തെ നയം. ഈ നയം തുടർന്നുകൊണ്ടിരിക്കുകയാണ്. കോർപറേറ്റുകൾക്കൊപ്പം ചേർന്ന് എന്തും ചെയ്യുന്ന സർക്കാരാണ് ഇവിടെയുള്ളത്. മനുഷ്യാവകാശങ്ങൾ, പരിസ്ഥിതിസംരക്ഷണം, ജനങ്ങളുടെ ജീവിതരീതികൾ എന്നിവ സംരക്ഷിക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ശബ്ദിക്കാൻ പാടില്ലാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. വികസനത്തിന് ആരും എതിരല്ല. കരുത്തുള്ള ജനാധിപത്യം തിരിച്ചുകൊണ്ടുവരണം. ശബ്ദിക്കുന്നവരെ ഇടിച്ചുനിരത്തുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നാമെല്ലാവരും ശബ്ദിച്ചുകൊണ്ടിരിക്കണം. പ്രകൃതി നൽകുന്ന മുന്നറിയിപ്പുകൾ സമൂഹത്തിനു പാഠമാകണം. കഴിഞ്ഞ രണ്ടു പ്രളയവും പ്രകൃതി നൽകിയ മുന്നറിയിപ്പാണ്.
ഈ മുന്നറിയിപ്പിൽനിന്ന് പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസനപ്രവർത്തനങ്ങളിലേക്ക് സമൂഹം മാറണമെന്നും ദയാബായി ഓർമിപ്പിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നോബിൾ എം. പൈകട, പി. മുരളീധരൻ, ടി.പി. പദ്മനാഭൻ, കെ.സി. ഉമേഷ് ബാബു, ശരത് തൃപ്രങ്ങോട്ടൂർ, സജി മഞ്ഞുമല, ബെന്നി മാത്യു, വിനോദ് രാമന്തളി, നിഷിൽ കുമാർ, രാജൻ കോരന്പേത്ത്, വി.പി. മഹേശ്വരൻ, കെ.കെ. സുരേന്ദ്രൻ, കെ. സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
ജനാധിപത്യം അന്ത്യശ്വാസം വലിക്കുന്നു: ദയാബായി
12:08 AM Sep 19, 2019 | Deepika.com