കൊച്ചി: പൊതുജനങ്ങളുടെ വികാരവും ചിന്തയും തിരിച്ചറിയാതെ ജഡ്ജിമാര്‍ നിയമത്തെ വ്യാഖ്യാനിച്ചാല്‍ നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുമെന്നു ജസ്റ്റീസ് പി. ഉബൈദ്. സര്‍വീസില്‍നിന്നു വിരമിച്ച അദ്ദേഹത്തിനു ഹൈക്കോടതിയില്‍ നല്കിയ യാത്രയയപ്പിനോടനുബന്ധിച്ചുള്ള ഫുള്‍കോര്‍ട്ട് റഫറന്‍സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതി നടപ്പാക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ വിശ്വാസത്തോടെ പങ്കുചേരുമ്പോഴാണ് ജുഡീഷറിയില്‍ ജനാധിപത്യവത്കരണം സാധ്യമാകുന്നത്. സുപ്രീം കോടതി-ഹൈക്കോടതി ജഡ്ജിമാരുടെ നിയമനങ്ങളിലെ സുതാര്യതയും ജുഡീഷറിയുടെ ജനാധിപത്യവത്കരണത്തിന്റെ ഭാഗമാണ്. ജഡ്ജിമാരുടെ നിയമനങ്ങളെ നിയന്ത്രിക്കാന്‍ നമുക്കൊരു നിയമമില്ല. ഇതിനായി കുറ്റമറ്റ നിയമനിര്‍മാണം പാര്‍ലമെന്റ് നടത്തുമെന്നു പ്രതീക്ഷിക്കുന്നു.
ജനാധിപത്യ സംവിധാനത്തെ ദുഷിപ്പിക്കാനും ഭരണഘടനയെ വികൃതമാക്കാനും ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഭരണവ്യവസ്ഥയെ ജനാധിപത്യവിരുദ്ധമാക്കാനും ജുഡീഷറിയെ കീഴടക്കാനുമുള്ള ദുഷിച്ച നീക്കങ്ങള്‍ ഇപ്പോഴും കാണാം. ജനാധിപത്യത്തെയും ഭരണ സംവിധാനത്തെയും സംരക്ഷിക്കാനും ജുഡീഷറിക്കു കരുത്തു പകരാനും നാം ജാഗ്രതയോടെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞൂ.
ഹൈക്കോടതിയിലെ ഒന്നാം കോടതിയില്‍ നടന്ന ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയ് ഉള്‍പ്പെടെ ജഡ്ജിമാരും അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ്, പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ അഡ്വ. സി. ശ്രീധരന്‍നായര്‍ തുടങ്ങിയവരും അഭിഭാഷകരും ഹൈക്കോടതി ജീവനക്കാരുമടക്കം പങ്കെടുത്തു.
1981 ല്‍ കോഴിക്കോട് ഗവ. ലോ കോളജില്‍നിന്നു നിയമ ബിരുദമെടുത്ത പി. ഉബൈദ് 1988 ല്‍ ജുഡീഷല്‍ സര്‍വീസില്‍ പ്രവേശിച്ചു. 2014 ജനുവരി ഒന്നിന് കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2016 മാര്‍ച്ച് മൂന്നിനു സ്ഥിരം ജഡ്ജിയായി. ലാവ് ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധി, ശങ്കര്‍ റെഡ്ഡിക്ക് ഡിജിപി പദവി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന കേസില്‍ രമേശ് ചെന്നിത്തലയടക്കം ഉള്ളവരെ കുറ്റവിമുക്തരാക്കിയ വിധി, ബന്ധുനിയമനക്കേസില്‍ ഇ.പി. ജയരാജനെ ഒഴിവാക്കിയ വിധി തുടങ്ങിയവ ജസ്റ്റീസ് പി. ഉബൈദിന്റെ പ്രധാന വിധികളിൽ ചിലതാണ്.
പൊതുജനവികാരം തിരിച്ചറിയാതെ നിയമത്തെ വ്യാഖ്യാനിക്കരുത്: ജസ്റ്റീസ് പി. ഉബൈദ്
11:43 PM Sep 18, 2019 | Deepika.com